മുംബൈ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അവസാനമായി പൊതു പരിപാടിയിൽ സംസാരിച്ചത് ഭാവിയിൽ ഭീഷണിയാകാൻ പോകുന്ന ജൈവയുദ്ധത്തെ കുറിച്ച്. തന്റെ അവസാന പൊതുപരിപാടിയിലെ പ്രസംഗത്തിൽ ഭാവിയിൽ ആയുധങ്ങൾ ജൈവ യുദ്ധമായി വികസിക്കുമെന്നും അത്തരമൊരു സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ബിംസ്റ്റെക്) അംഗങ്ങൾ ഉൾപ്പെടുന്ന ദുരന്ത നിവാരണ അഭ്യാസ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമൈക്രോൺ വേരിയന്റ് ഉണ്ടെന്നും അത് മറ്റ് രൂപങ്ങളിൽ രൂപാന്തരപ്പെടാൻ പോകുകയാണെങ്കിൽ അതിനെ നേരിടാൻ നമ്മൾ തയ്യാറാകണം. ലോകമെമ്പാടുമുള്ള സായുധ സേനകൾ ദുരന്തങ്ങളെ നേരിടാൻ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരിയുടെ സമയത്ത് എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനതയെ സഹായിക്കാൻ പ്രതിരോധ സേനയെ ഉപയോഗിച്ചതായി കാണാൻ കഴിയും.
ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, തായ്ലൻഡ്, ഭൂട്ടാൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവരും പങ്കെടുത്തു. ബുധനാഴ്ച തമിഴ്നാട്ടിലെ കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് സിഡിഎസ് ജനറൽ ബിപിൻ റാവത്തും വിമാനത്തിലുണ്ടായിരുന്ന മറ്റ് 12 പേരും മരിച്ചു.
Comments