കാഞ്ഞിരപ്പളളി: നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ കുളിമുറിയിലെ വെളളം നിറഞ്ഞ കന്നാസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കാഞ്ഞിരപ്പളളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷ് – നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ അമ്മ നിഷയെ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിഷയും കുട്ടികളും മാത്രം വീട്ടിൽ ഉളളപ്പോഴായിരുന്നു സംഭവം. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കൊറോണ ആണെന്ന് പറഞ്ഞ് നിഷ ഇവരെ മടക്കി അയച്ചു. സംശയം തോന്നിയ ഇവർ ആശാ വർക്കറെ വിവരം അറിയിക്കുകയും അവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി സ്ഥലത്തെത്തുകയുമായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്ത കുട്ടിയോട് താൻ പറഞ്ഞുവെന്ന് നിഷ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മാനസീക നില ഉൾപ്പെടെ പരിശോധനയ്ക്ക്് വിധേയമാക്കും.
Comments