ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിൽ നിന്നും തമിഴ്നാട് മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അണക്കെട്ടിന്റെ മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും, സംസ്ഥാനത്തിന്റെ ആശങ്കകൾ തമിഴ്നാട് പരിഗണിക്കുന്നില്ലെന്നും കേരളം പരാതിയിൽ പറയുന്നുണ്ട്. ജനജീവിതം അപകടത്തിലാക്കുന്ന തരത്തിൽ രാത്രിയിലുള്ള ഷട്ടർ തുറക്കൽ നടപടി തടയണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനം എടുക്കാൻ കേരള-തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്നലെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അപേക്ഷയിൽ തമിഴ്നാട് സുപ്രീം കോടതിയിൽ മറുപടി നൽകിയിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടത് കേരളത്തിന് മുന്നറിയിപ്പ് നൽകിയ ശേഷമെന്നാണ് തമിഴ്നാട് അറിയിച്ചത്. മഴകാരണം അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതാണ് അണക്കെട്ട് തുറന്നുവിടാനുള്ള സാഹചര്യം. ഇക്കാര്യത്തിൽ കേരളത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Comments