കൊച്ചി : മകളുടെ വിവാഹ സമയത്ത് കരുത്തായി ഒപ്പം നിന്ന മോഹൻലാലിനോട് നന്ദി പറഞ്ഞ് നടൻ റഹ്മാൻ. ഒരു വല്യേട്ടനെ പോലെ മോഹൻലാൽ കൂടെ നിന്നെന്ന് റഹ്മാൻ പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും ഭാര്യ സുചിത്രയും ചടങ്ങിനെത്തിയ മറ്റ് അതിഥികൾ മടങ്ങുന്നതുവരെ റഹ്മാനോടൊപ്പം നിന്നിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ് റഹ്മാൻ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
കഴിഞ്ഞ വ്യാഴാഴിച്ചയായിരുന്നു റഹ്മാന്റെ മകളുടെ വിവാഹം. കുറിപ്പിനൊപ്പം വിവാഹത്തിനെത്തിയ മോഹൻലാലിന്റെയും സുചിത്രയുടെയും ചിത്രങ്ങളും റഹ്മാൻ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
എന്റെ പ്രിയപ്പെട്ട ലാലേട്ടന്..
ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ.
കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു.
മകളുടെ വിവാഹം.
ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കൊറോണയുടെ ഭീതി മുതൽ ഒരുപാട്…
ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ…
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…
അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആർടിപിസിആർ പരിശോധന നടത്തി…
ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…
പ്രിയപ്പെട്ട ലാലേട്ടാ… സുചി…
നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്‌ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല.
ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക?
സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.
പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല.
നന്ദി…ഒരായിരം നന്ദി…
സ്‌നേഹത്തോടെ,
റഹ്മാൻ, മെഹ്‌റുന്നിസ.
















Comments