ചെന്നൈ : കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നാട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തഞ്ചാവൂരിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം. ഇത് വിവാദമായതോടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരനായ ആൺകുട്ടിയുടേയും പതിനാറുകാരിയായ പെൺകുട്ടിയുടേയും വിവാഹമാണ് നാട്ടുകാർ നടത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ ഇരുവരും സംസാരിച്ച് നിൽക്കുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടതാണ് കല്യാണത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രി ആൺ സുഹൃത്ത് മറ്റൊരു കുട്ടിയോടൊപ്പം പെൺകുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രി പന്ത്രണ്ടരയോടെ ഇരുവരും സംസാരിച്ചു നിൽക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഇവർ കമിതാക്കളാണെന്ന് കരുതിയ ഗ്രാമവാസികൾ കുട്ടികളുടെ വീട്ടിൽ അറിയിക്കുകയും പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തു. നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ വിവാഹം നടത്താൻ തീരുമാനിച്ചത്.
എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾക്ക് പ്രായപൂർത്തിയായട്ടില്ലെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രാജ (51), അയ്യാവു (55), രാമൻ (62), ഗോപു (38), നാടിമുത്തു(40), കണ്ണിയൻ (50) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാരുടെ നിർബന്ധം മൂലം വിവാഹം കഴിച്ച ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാർ ഹോമിലേക്കും മാറ്റി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments