റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎൽഎഫ്‌ഐ) പ്രവർത്തകനെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ജാർഖണ്ഡിലെ സിംഗ്ഭും ജില്ലയിൽ സ്ഥിതിചെയ്യുന്ന ഛായ്‌സബയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പിഎൽഎഫ്‌ഐയുടെ മാംഗ്രാ ലുഗുൻ എന്ന ഭീകരനാണ് വധിക്കപ്പെട്ടത്. ഇയാളിൽ നിന്നും ഒരു എകെ-47 റൈഫിൾ ഉൾപ്പടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. തലയ്‌ക്ക് രണ്ട് ലക്ഷം രൂപ വിലയിട്ട പിഎൽഎഫ്‌ഐയുടെ ഏരിയ കമാൻഡറാണ് മാംഗ്രാ ലുഗുൻ. ഇയാൾക്കെതിരെ ആകെ 33 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മാംഗ്രാ ഉൾപ്പടെന്ന തീവ്രവാദ സംഘം പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പോലീസും സിആർപിഎഫ് 60 ബറ്റാലിയനും ചേർന്ന് ഏറ്റുമുട്ടലിന് നേതൃത്വം നൽകി. രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാംഗ്രാ അടങ്ങുന്ന സംഘത്തിലെ മറ്റ് ഭീകരർ ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
Comments