ന്യൂഡൽഹി: പ്രിയങ്കയും രാഹുലും ഒരു വാക്കുപറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. നമ്മുടെ രാജ്യത്തിന് പ്രിയങ്കഗാന്ധി വാദ്രയുടെ നേതൃത്വം ആവശ്യമാണ്. ഈ രാഷ്ട്രം മുഴുവനും അവളുടെ കഠിനാധ്വാനം വീക്ഷിക്കുകയാണെന്നും അതിന്റെ ഫലപ്രാപ്തിക്ക് ഭാരതം സാക്ഷ്യം വഹിക്കുമെന്നും റോബർട്ട് വാദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
അവളുടെ സുരക്ഷയെക്കുറിച്ച് കുടുംബം ആശങ്കയിലാണ്. എന്റെ മക്കൾ അവരുടെ അമ്മയെക്കുറിച്ച് വേവലാതിപ്പെടുകയാണെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു. വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വിജയം കൈവരിച്ചാൽ പ്രിയങ്കയായിരിക്കുമോ മുഖ്യമന്ത്രിയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോടും വാദ്ര പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർണയിക്കുകയെന്നത് പാർട്ടിയുടെ തീരുമാനമാണെന്നായിരുന്നു വാദ്രയുടെ മറുപടി.
സർക്കാരിനെ താൻ ഭയക്കുന്നില്ല, അവർക്ക് വേണമെങ്കിൽ തന്റെ ഓഫീസിലേക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അയക്കാം. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുക തന്നെ ചെയ്യും. സർക്കാരിൽ നിന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും ഏത് ചോദ്യങ്ങൾക്കുമുള്ള മറുപടി തന്റെ കയ്യിലുണ്ടെന്നും റോബർട്ട് വാദ്ര പറഞ്ഞു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ വിജയിച്ചത്. അതേസമയം കോൺഗ്രസിന് നേടാനായത് വെറും ഏഴ് സീറ്റുകൾ മാത്രമായിരുന്നു.
Comments