ന്യൂഡൽഹി: ജമ്മുകശ്്മീരിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചതായി കേന്ദ്രസർക്കാർ. ആഭ്യന്തരകാര്യ സഹമന്ത്രി നിത്യാനന്ദ റായി ആണ് ഇക്കാര്യം രാജ്യസഭയെ രേഖാമൂലം അറിയിച്ചത്.
കശ്മീരിൽ മത ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളുടെ ഭാഗമായ നാല് തീവ്രവാദികളെ വധിക്കുകയും ചെയ്തു. ഒളിവിലുള്ള ഒരാൾ ഉൾപ്പടെ ഏഴ് പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ മതന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെടുന്ന ആളുകളെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദദ്രഭരണ പ്രദേശമായ ജമ്മുകശ്മീരീൽ വളരെ വലിയ തോതിൽ തീവ്രവാദ ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2018ൽ 417 ഭീകരാക്രമണങ്ങളും തീവ്രവാദ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതായാണ് കണക്ക്. എന്നാൽ 2021 നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 203 ആയി ഇത് കുറഞ്ഞിട്ടുണ്ടെന്നും കശ്മീരിലെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രഭരണപ്രദേശത്ത് മതന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ വിശദാംശങ്ങൾ തേടുന്ന ചോദ്യമുന്നയിച്ചത് കോൺഗ്രസ് എംപി മല്ലികാർജുൻ ഖാർഗെയാണ്. ഇദ്ദേഹത്തിനുള്ള മറുപടിയാണ് നിത്യാനന്ദ റായ് രാജ്യസഭയിലൂടെ വ്യക്തമാക്കിയത്.
Comments