ആലുവ: ആര്‍ദ്രമായൊരു ഓര്‍മക്കാലത്തെ ആസന്നമരണകാലത്ത് ചേര്‍ത്തുനിര്‍ത്തി ധനുമാസക്കുളിരായ കവിത മലയാളികള്‍ക്കു സമ്മാനിച്ച കവി എന്‍എന്‍ കക്കാടിന്റെ ഓര്‍മയിലാണ് നാം മലയാളികള്‍. മലയാളിയുടെ സഹൃദയ മനസ്സിനെ എന്നും സഫലമാക്കിയ ആ കവിവര്യന്‍ വിടപറഞ്ഞിട്ട് ഇന്ന് 35 വര്‍ഷം.
‘ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തുതന്നെ നില്‍ക്കൂ’
‘കാലമിനിയുമുരുളും,
വിഷുവരും, വര്‍ഷം വരും,
തിരുവോണം വരും
പിന്നെയോരോ തളിരിനും,
പൂവരും, കായ് വരും.
അപ്പോള്‍ ആരെന്നും,
എന്തെന്നുമാര്‍ക്കറിയാം?’
ഈ വരികള്‍ ഒരിക്കലെങ്കിലും അറിയാതെയെങ്കിലും മൂളാത്തമലയാളികള്‍ ഒരുകാലത്ത് ഉണ്ടായിരുന്നില്ല. അത്രമേല്‍ പ്രിയങ്കരമായിരുന്നു കവിയുടെ ജീവിതകാലത്തെ ആറ്റിക്കുറുക്കി ധനുമാസത്തെ മഞ്ഞുതുള്ളിയില്‍ ഒളിപ്പിച്ച വരികള്‍. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആ വരികള്‍ ഘനീഭവിച്ചു കിടന്നു. മനമുരുകുമ്പോഴോ, മനംനിറയുമ്പോഴോ ഒക്കെ ഘനീഭവിച്ചു കിടന്ന വരികള്‍ ഉരുകിയൊലിച്ചു ഹൃദയം പൊള്ളിച്ചു കൊണ്ടേയിരുന്നു. സ്‌നേഹഗായകന്‍, ആത്മഗായകന്‍, മനുഷ്യകഥാനുഗായകന്‍ എന്നൊക്കെ ഇഷ്ടംതോന്നുന്നവര്‍ ഇഷ്ടംപോലെ ആ കവിയെയും കവിതയെയും വിലമതിക്കാനാവാത്തതെന്ന് വിലയിരുത്തി.
മാനവികതയും മനുഷ്യസ്‌നേഹവും ആവോളം തുളുമ്പി നിന്നു വരികളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു. നാഗരികതയുടെ ആവിര്‍ഭാവത്തില്‍ ഗ്രാമീണമൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ വേദനിച്ച കവി അവയൊക്കയും വരികുറിച്ചു. സഫലമീയാത്രയിലെ വരികള്‍ മലയാളി നെഞ്ചേറ്റി. അത്രമേല്‍ ജനപ്രിയമായിരുന്നു, ജീവിതം ആത്മാവില്‍ വേവിച്ച് ആറ്റിക്കുറുക്കിയെടുത്ത ആ വരികള്‍. അര്‍ബുദബാധിതനായ അവസ്ഥയിലാണ് അദ്ദേഹം സഫലമീയാത്ര രചിക്കുന്നത്.
കോഴിക്കോട് അവിടനല്ലൂരില്‍ 1927 ജൂലൈ 14ന് ആയിരുന്നു കവിയുടെ ജനനം. ആറുപതിറ്റാണ്ടുകാലത്തെ ജീവിതത്തിനുശേഷം 1987 ജനുവരി ആറിന് അരൂപിയാമോരു കാവ്യംപോലെ അദ്ദേഹം അന്തരീക്ഷത്തില്‍ അലിഞ്ഞു. സഫലമീയാത്ര എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചു.
സഫലമീ യാത്ര, പാതാളത്തിന്റെ മുഴക്കം, വഴിവെട്ടുന്നവരോട്, ശലഭഗീതം, നന്ദി തിരുവോണമേ നന്ദി, പോത്ത് തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്
(കവിത വായിക്കാം)
സഫലമീ യാത്ര
എന്‍.എന്‍. കക്കാട്
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ..
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ.
ഇപ്പഴങ്കൂടൊരു ചുമയ്‌ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.
വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!
ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?
എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍…
മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..
എവിടെയെന്തോര്‍മ്മകളെന്നോ….
നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ..
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍..
ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്‌ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!
ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ…!
ഒന്നുമില്ലെന്നോ…!
ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും…
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ..
കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൗമ്യരായെതിരേല്‍ക്കാം…
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ…..
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം…
ഹാ സഫലമീ യാത്ര…
ഹാ സഫലമീ യാത്ര…..
Comments