തൃശൂര്‍: കെ ആർ മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം. എഴുത്തുകാരി ഹരിത സാവിത്രി ഉന്നയിച്ച ആശയ മോഷണ ആരോപണങ്ങളിക്കിടെയാണ് വീണ്ടും കോപ്പിയടി ആരോപണം ഉയർന്നത്. ദിവസങ്ങളായി തുടരുന്ന വിവാദം എഴുത്തുകാരികള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കെത്തിയിട്ടുണ്ട്.
അതിനിടെ കെ.ആര്‍. മീരക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകനും എഴുത്തുകാരനുമായ ജോഷി ജോസഫ് രംഗത്തെത്തി. മീരയുടെ എല്ലാവിധ പ്രണയവും എന്ന പുസ്തകം സൂര്യ മോഹന്‍ എഴുതിയ ശിലീഭൂതത്തിന്റെ പ്ലോട്ട് ആണെന്ന് ജോഷി ജോസഫ് പറഞ്ഞു. ‘ശിലിഭൂത’ത്തിന്റെ അവതാരിക എഴുതാന്‍ വേണ്ടി കെ ആര്‍ മീരയ്‌ക്ക് നല്‍കിയതാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കെ ആര്‍ മീര തന്റെ നോവല്‍ പുറത്തിറക്കിയെന്നും ജോഷി ജോസഫ് പറഞ്ഞു.
സൂര്യ മോഹന്‍ അസുഖം ബാധിച്ച സമയത്താണ് അതിജീവനത്തിനായി എഴുത്തിലേക്ക് തിരിഞ്ഞത്. ശിലീഭൂതത്തിന്റെ കോപ്പി മീരക്ക് അവലോകനത്തിനായി നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം മീര എല്ലാവിധ പ്രണയവും എന്ന പേരില്‍ ഇതേ പ്ലോട്ട് പുസ്തകമാക്കുകയായിരുന്നു. ഇതോടെ സൂര്യ മോഹന്‍ വിഷാദരോഗത്തിന് അടിപ്പെട്ടുവെന്നും ജോഷി ജോസഫ് പറഞ്ഞു. മാഫിയ എഴുത്തുകാരി എന്നാണ് കെ.ആര്‍. മീരയെ ജോഷി ജോസഫ് കുറിപ്പില്‍ വിശേഷിപ്പിച്ചത്.
‘സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തെറാപ്പിയായാണ് സൂര്യ മോഹന്‍ എഴുത്ത് തുടങ്ങിയത്. സൂര്യ മോഹന്‍ ഇപ്പോള്‍ ഡിപ്രഷനിലാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യ മോഹന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. പിന്നീട് ഡിലീറ്റ് ചെയ്തു’, ജോഷി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്ക് ഒരു തുറന്ന ശബ്ദ ലിഖിതം എന്ന പേരിലാണ് ജോഷി ജോസഫിന്റെ ആരോപണം. മാഫിയ എഴുത്തുകാരിയെന്നാണ് ജോഷി ജോസഫ് കെ ആര്‍ മീരയെ വിശേഷിപ്പിച്ചത്. സീരിയല്‍ പ്ലോട്ട് ചോരി തുടരുന്നുവെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെടണമെന്നും ജോഷി ജോസഫ് പറഞ്ഞു.
മലയാള സാഹിത്യത്തില്‍ പ്രമേയങ്ങളും പ്ലോട്ടുകളും മോഷ്ടിക്കുന്ന ഒരു കോപ്പിയടി മാഫിയ സജീവമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോഷി ജോസഫ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ പ്ലോട്ട് തന്റെ ഡോക്യുമെന്ററിയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ജോഷി ആരോപിച്ചിരുന്നു. കോപ്പിയടി പരിശോധിക്കുന്ന ആപ്പില്‍ ഇട്ടാല്‍ കെ ആര്‍ മീരയുടെ 90 ശതമാനം സാഹിത്യവും റദ്ദായിപ്പോകുമെന്ന് ജോഷി പരിഹസിച്ചിരുന്നു.
ഈ ആരോപണവും ജോഷി ജോസഫ് ആവര്‍ത്തിച്ചു. ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി ജോസഫ് ഉന്നയിച്ചിരുന്നതാണ്. ഭാഷാപോഷിണിയില്‍ ജോഷി ജോസഫിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് വസ്തുതാപരമായി മറുപടി പറയാന്‍ കെ.ആര്‍. മീര ഇതുവരെ തയ്യാറായിട്ടില്ല.
2020ലാണ് കലാച്ചിയുടെ ആദ്യ ആറു ലക്കങ്ങള്‍ താന്‍ എഴുതിയതെന്നും അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അന്നുതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മീര അവകാശപ്പെട്ടു.
കോവിഡ് മൂലം വൈകി, 2022 ലാണ് താന്‍ കസാക്കിസ്ഥാനില്‍ പോയത്. പിന്നീട് ബാക്കി ഭാഗങ്ങള്‍ കൂടി എഴുതുകയായിരുന്നു എന്നാണ് മീര വ്യക്തമാക്കിയത്. എന്നാല്‍ ആദ്യ ആറുഭാഗങ്ങള്‍ മാത്രമാണ് 2020 ല്‍ എഴുതിയതെന്നും ബാക്കിഭാഗങ്ങള്‍ തന്റെ നോവല്‍ പുറത്തുവന്നതിനുശേഷമാണ് എഴുതിയതെന്നും ചൂണ്ടിക്കാട്ടി ഹരിതാ സാവിത്രിയും പരസ്യ പ്രതികരണവുമായി രംഗത്തെത്തി.















