ശ്രീനഗർ: ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 30 പേരെ സൈന്യം രക്ഷപെടുത്തി. ചൗക്കിബാൽ താങ്ധർ എൻഎച്ച് 701 റോഡിലാണ് ഇവർ കുടുങ്ങിയത്. വൈകിട്ട് അപകട വിവരം അറിഞ്ഞ ഉടൻ തന്നെ ജനറൽ റിസർവ്വ് എൻജിനീയർ ഫോഴ്സിലെയും സൈന്യത്തിലെയും രണ്ട് ടീമുകളെ രക്ഷാദൗത്യത്തിനായി അയയക്കുകയായിരുന്നു.
ഖൂണി നാല, എസ്എം ഹിൽ മേഖലയ്ക്ക് സമീപമായിരുന്നു ഇവർ കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥ പോലും കണക്കിലെടുക്കാതെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് സൈന്യത്തിന്റെ ശ്രീനഗർ പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു. ഇവരിൽ 14 പേരെ നീലം മേഖലയിലേക്കും 16 പേരെ സുരക്ഷിതമായി സാധനാ പാസിലേക്കും എത്തിക്കുകയായിരുന്നു. മഞ്ഞുവീഴ്ചയിൽ രക്ഷാപ്രവർത്തനം നടത്താൻ വിദഗ്ധരായ സംഘത്തെയാണ് അയച്ചതെന്നും സൈന്യം വ്യക്തമാക്കി.
രക്ഷപെടുത്തിയവർക്ക് ഭക്ഷണവും മരുന്നും രാത്രി തങ്ങാനുളള സൗകര്യവും സൈന്യം ഏർപ്പെടുത്തി നൽകി. വഴിയിൽ കുടുങ്ങിയ 12 ഓളം വാഹനങ്ങളും പിന്നീട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിച്ചതായി സൈന്യം അറിയിച്ചു. വാഹനങ്ങൾക്ക് മുകളിലേക്ക് മഞ്ഞ് വീണ് മൂടിയ നിലയിലായിരുന്നു. ഏറെ നേരം പണിപ്പെട്ട ശേഷമാണ് മഞ്ഞ് നീക്കി വാഹനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീക്കിയത്.
Comments