കോഴിക്കോട് : സ്റ്റുഡൻസ് പോലീസിന് ഹിജാബും , സ്ക്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. എസ്പിസിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡന്റ് സുഹ്റ മമ്പാട് പ്രതികരിച്ചു.
മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളുകയായിരുന്നു. എസ്പിസിയിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാടറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
ജെൻറർ ന്യൂട്രൽ യൂണിഫോമാണ് നിലവിലുള്ളതെന്നും വകുപ്പ് അറിയിച്ചു. യൂണിഫോമിൽ മതപരമായ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ പരിശോധന നടത്തി ആവശ്യം തള്ളിയത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന.
കേരളാ പോലീസിന്‍റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് പദ്ധതി. എസ്പിസിയിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കില്ലെന്ന തീരുമാനം ഇന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments