കൊച്ചി: ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഫോണുകൾ മാറ്റിയത്. കേസ് ഞായറാഴ്ചയാണ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച തന്നെ ഇവർ ഫോണുകൾ മാറിയിരുന്നു. രണ്ട് ആപ്പിൾ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടത്.
ദിലീപ്, അനിയൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ തലേദിവസം തന്നെ ഇങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യുമെന്ന സൂചന ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യ്ക്തമാക്കി.
അതേസമയം അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതിലൂടെ ഡിലീറ്റ് ചെയ്ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഉൾപ്പെട്ടിട്ടുണ്ടോയെന്നും അറിയാനാകും.
ഫോൺ എവിടെയാണ് ഉള്ളത് എന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൾ അന്നുമുതൽ തന്നെ സ്വിച്ച് ഓഫാണ്. ഇന്ന് ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെയാണ് ഫോണുകൾ മാറ്റിയെന്ന വിവരം പുറത്ത് വരുന്നത്. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി ജസ്റ്റിസ് പി ഗോപിനാഥാണ് ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നത്.
അതേസമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോൺ ദിലീപ് ഹൈദരാബാദിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായി വിവരം പുറത്തുവരുന്നുണ്ട്. ബാലചന്ദ്രകുമാറുമായുള്ള സംഭാഷങ്ങൾ വീണ്ടെടുക്കുന്നതിനാണ് ഇതെന്ന് ദിലീപ് അറിയിച്ചു. സ്വകാര്യത സംരക്ഷിക്കണമെന്നും മൊബൈൽ ഫോൺ തരാനാകില്ലെന്നും ദിലീപ് ഇന്ന് കോടതിയെ അറിയിച്ചേക്കും.
Comments