വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് പേർക്കെതിരെയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ ചന്ദ്രു (തിരുവെങ്കിടം, ചന്തു), ശ്രീമതി ( ഉണ്ണിമായ, ഉണ്ണി) എന്നിവർക്കെതിരെയും ഒളിവിൽ പോയ ലത (മീര), സുന്ദരി (ജെന്നി ) എന്നിവർക്കെതിരെയുമാണ് കുറ്റപത്രം. കഴിഞ്ഞ നവംബർ 7-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പേര്യയിൽ പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെ ഒരു വിട്ടീൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന രഹസ്യം വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. പിന്നാലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്പുണ്ടാകുകയായിരുന്നു.
ഫെബ്രുവരി 10-നാണ് പൊലീസിൽ നിന്ന് എൻഐഎ അന്വേഷണ ചുമതല ഏറ്റെടുത്തത്. ഒളിവിൽ കഴിയുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും അന്വേഷണ ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.