ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് ചരക്കുകപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും വിട്ടയച്ചു. 17 ഇന്ത്യക്കാർ ഉൾപ്പെടെ 24 പേരെയും മോചിപ്പിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാൻ അറിയിച്ചു. എസ്റ്റോണിയൻ വിദേശകാര്യ മന്ത്രി മാർഗസ് സഹ്കനയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് മോചനം സംബന്ധിച്ച വിവരം ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചത്.
ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാനിയൻ സൈന്യം ചരക്കുകപ്പൽ പിടിച്ചെടുക്കുന്നത്. 25 പേരാണ് എംഎസ്സി ഏരീസിൽ കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ കപ്പലിലെ ജീവനക്കാരിയായ ഏക മലയാളി വനിത ആൻ ടെസ ജോസഫിനെ കഴിഞ്ഞ മാസം 18ാം തിയതി മോചിപ്പിച്ചിരുന്നു. കടലിൽ നിയമലംഘനം നടത്തിയതിന്റെ പേരിലാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇസ്രായേലുമായി ബന്ധമുള്ള യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റെ കപ്പലാണിത്. ഇസ്രായേലുമായുള്ള സംഘർഷത്തിന് പിന്നാലെയാണ് ഇറാൻ ഈ കപ്പൽ പിടിച്ചെടുത്തത്. ഇന്ത്യൻ പൗരന്മാർക്ക് പുറമെ റഷ്യ, ഫിലിപ്പീൻസ്, പാകിസ്താൻ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്റ് 8 ജീവനക്കാർ.