പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണ യാത്ര. തുടർഭരണം ഉറപ്പാക്കി നീങ്ങുന്ന ബിജെപിക്കായി ഇൻഡോർ സ്റ്റേഡിയങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന പൊതു സമ്മേളനത്തെ ഷാ അഭിസംബോധന ചെയ്യും. പോണ്ട, സാൻവോർദം, വാസ്‌കോ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ. ഇതിനൊപ്പം സംഘടനാ പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രവർത്തനവും വിശകലനം നടത്തും.
രണ്ട് തെരഞ്ഞടുപ്പ് റാലികളിലാണ് അമിത് ഷാ പങ്കെടുക്കുക. ശേഷം സാൻവോർദമിൽ വീടുകൾ കയറി പ്രചാരണം നടത്തും. വാസ്‌കോ മണ്ഡലത്തിൽ ‘കുട’ പ്രചാരണത്തിനും ഷായുടെ നേതൃത്വത്തിൽ തുടക്കമിടും. ബോറിമിലെ സായ് ബാബാ ക്ഷേത്രത്തിലും അമിത് ഷാ ദർശനം നടത്തും.
ഉച്ചയ്‌ക്ക് 2.45ഓടെയാണ് ക്ഷേത്രദർശനം. പോണ്ടയിലെ സൺ ഗ്രേസ് ഗാർഡനിൽ 3.30ന് ആദ്യ തെരഞ്ഞടുപ്പ് റാലിയിൽ അദ്ദേഹം പങ്കെടുക്കും. ശേഷമാണ് സാൻവോർദമിൽ വീടുകൾ കയറി പ്രചാരണം നടത്തുന്നത്. അഞ്ച് മണിയോടെ ശാരദാ മന്ദിറിലുള്ള മൾട്ടിപ്ലക്‌സ് ഹാളിൽ രണ്ടാമത്തെ പൊതുറാലിക്ക് തുടക്കമിടും. ഇതിന് പിന്നാലെയാണ് വാസ്‌കോ മണ്ഡലത്തിൽ കുട ക്യാമ്പയിൻ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുക.
മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ ഓർമ്മയായ ശേഷം ഇതാദ്യമായാണ് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. യുവ നേതാവായ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ വികസനത്തിലും വിനോദസഞ്ചാര മേഖലയിലും, കൊറോണ കാലത്ത് മികച്ച നേട്ടമാണ് ഗോവ കൈവരിച്ചത്.
















Comments