യുഎഇ: അബുദാബിക്കു നേരെ വീണ്ടും ഹൂതി ആക്രമണം.ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലന്നും മിസൈൽ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്നുമാണ് വിവരം.ഇത് മൂന്നാം തവണയാണ് ഹൂതികൾക്ക് യുഇഎയ്‌ക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
മിസൈൽ പ്രഹരിക്കാൻ ഇടയുള്ള പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞത് യെമനിലെ മിസൈൽ അപകടമുണ്ടാക്കുന്നതിൽ നിന്ന് തടയാൻ സാധിച്ചു. ഏത് ഭീഷണികളേയും നേരിടാൻ യുഎഇ തയ്യാറാണെന്നും ആക്രമണങ്ങളെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ സന്ദർശനത്തിന് പിന്നാലെയാണ് അബുദാബിയിൽ വീണ്ടും ഹൂതികൾ ആക്രമണം നടത്തുന്നത്. ഇന്നലെയാണ് ഇസ്രായേൽ പ്രസിഡന്റ് അബുദാബി സന്ദർശിക്കുന്നത്. ആദ്യമായാണ് ഇസ്രായേൽ പ്രസിഡന്റ് യുഎഇ സന്ദർശിക്കുന്നത്.
നേരത്തെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. അബുദാബിയിൽ രണ്ടിടങ്ങളിലാണ് ഹൂതി വിമതർ ആക്രമണം നടത്തിയത്. അബുദാബി വിമാനത്താവളത്തിനടുത്തുള്ള നിർമാണ കേന്ദ്രത്തിലുമായിരുന്നു ഹൂതികൾ സ്ഫോടനം നടത്തിയത്.ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു.
മുസഫയിൽ അഡ്നോക്കിന്റെ സംഭരണശാലക്ക് സമീപമുള്ള മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് ആക്രമണത്തിന്റെ വ്യാപ്തി കുറയ്‌ക്കാൻ സഹായകമായി. യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണമാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് യുഎഇ ഔദ്യോഗികമായി സ്ഥീരീകരിച്ചിരുന്നു.
Comments