കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി. ആറ് മൊബൈൽ ഫോണുകളാണ് കോടതിയിൽ എത്തിച്ചത്. ഇത് രജിസ്ട്രാർ ജനറലിന് കൈമാറി. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകൾ, സഹോദരി ഭർത്താവ് സുരാജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവച്ച കവറിൽ സമർപ്പിച്ചത്.
മുംബൈയിലെ ഫൊറൻസിക് ലാബിൽ ദിലീപ് തന്നെ പരിശോധനയ്ക്ക് അയച്ച രണ്ട് ഫോണുകൾ കഴിഞ്ഞ ദിവസം തിരിച്ച് എത്തിച്ചിരുന്നു. മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. അംഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനയ്ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം.
ഇനി കോടതി തീരുമാനിക്കുന്ന ഏജൻസിയാകും ഫോണുകളുടെ ഫൊറൻസിക് പരിശോധന നടത്തുന്നത്. അതേ സമയം ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം നടക്കും. ഉച്ചയ്ക്ക് 1.45നാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. ദിലീപ് നാലാമത് ഒരു ഫോൺ കൂടി ഉപയോഗിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Comments