ന്യൂഡൽഹി : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരിനൊപ്പം നിന്ന് രാജ്യത്തെ ജനങ്ങൾ. കൊറോണ സാഹചര്യം നേരിടുന്നതിനുള്ള ധനസമാഹരണത്തിനായി ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്ക് 10,990 കോടി രൂപയാണ് ജനങ്ങൾ സംഭാവന ചെയ്തത്. പിഎം കെയേഴ്സ് ഫണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
2020-21 സാമ്പത്തിക വർഷത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ലഭിച്ച തുകയിൽ നിന്നും ഇതുവരെ കേന്ദ്രസർക്കാർ 3,976 കോടി രൂപ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. ഇതിൽ 1000 കോടി രൂപ വിവിധ ഭാഷാ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് ചിലവിട്ടത്. കൊറോണ വാക്സിൻ വാങ്ങുന്നതിനായി 1,392 കോടി രൂപയും കേന്ദ്രസർക്കാർ ചിലവാക്കിയിട്ടുണ്ട്. ഇതിന് പുറമേ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായും പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭിച്ച തുകയിൽ വിദേശ സംഭാവനയും ഉൾപ്പെടുന്നു. ആകെ 494.91 കോടി രൂപയാണ് വിദേശ സംഭാവനയായി ലഭിച്ചത്. 2019-20 സാമ്പത്തിക വർഷത്തിൽ 3,076.62 കോടി രൂപയാണ് ലഭിച്ചിരുന്നത്.
Comments