ന്യൂഡൽഹി : ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാൻസിലറായി ചുമതലയേറ്റതിന് പിന്നാലെ പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിന് നേരെ ആസൂത്രിത സൈബർ ആക്രമണം. ഇടത് സംഘടനാ അനുകൂലികളായ അദ്ധ്യാപകരും, എഴുത്തുകാരുമാണ് പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിന്റെ നിയമനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിസിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടർ വിമർശനം ഉന്നയിക്കുന്നത്.
സർവ്വകലാശാല വിസിയായി ചുമതലയേറ്റതിന് പിന്നാലെ പുറപ്പെടുവിച്ച ഇംഗ്ലീഷിലുള്ള വാർത്താ കുറിപ്പിൽ ചില വ്യാകരണ പിശകുകൾ കടന്നുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ വിസിയായി നിയമിച്ചത് തെറ്റായ തീരുമാനമാണെന്ന ഇടത് അനുകൂലികളുടെ വാദം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്ത വിസിയെ നിയമിക്കുന്നതിലൂടെ രാജ്യം സ്വയം അപമാനിക്കപ്പെടുകയാണെന്നും ഇടത് അനുകൂലികൾ പറയുന്നു.
ഒരു വാക്യത്തിൽ തന്നെ രണ്ട് വ്യാകരണ പിശക് വരുത്തുന്നവരെ ഏതെങ്കിലും ഒരു രാജ്യം പ്രധാന സർവ്വകലാശാലയുടെ തലപ്പത്ത് നിയമിച്ചിട്ടുണ്ടോയെന്ന് അമേരിക്കൻ എഴുത്തുകാരനും, ഇടത് സഹയാത്രികനുമായ സദാനന്ദ് ധൂമേ ചോദിച്ചു. ഏതെങ്കിലും രാജ്യം ഇത്തരമൊരു പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുമോ ?. ബുദ്ധിയുടെ മാനദണ്ഡങ്ങളിലൊന്നാണ് ഭാഷാ പ്രാവീണ്യമെന്നും ധൂമേ വ്യക്തമാക്കി.
എല്ലാ വലതുപക്ഷക്കാരെയും ഒന്നിപ്പിക്കാൻ ഇംഗ്ലീഷ് ഭാഷയെ കേന്ദ്രസർക്കാർ കശാപ്പ് ചെയ്തെന്ന് പെൻസിൽവാനിയ കിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അയേഷ് റായ് പരിഹസിച്ചു. എന്റെ എല്ലാ സുഹൃത്തുക്കളും കരയൂവെന്നും അയേഷ് റായ് ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇന്ത്യൻ വംശജൻ കൂടിയായ അയേഷ് റായുടെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആദ്യം ഇന്ത്യയിലേക്ക് വന്ന് പഠിപ്പിക്കൂ. എന്നിട്ടാകാം വിമർശനം എന്നാണ് അയേഷ് റായുടെ ട്വീറ്റിനെതിരെ ഉയരുന്ന പ്രതികരണം.
Comments