മലമ്പുഴ: ഉദ്വേഗജനകമായ മണിക്കൂറുകൾക്ക് വിട. ചെറാട് സ്വദേശി ബാബു തിരികെ ജീവിതത്തിലേക്ക്.മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 200 അടി താഴ്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. മകനെ രക്ഷിച്ചതിന് പിന്നാലെ ബാബുവിന്റെ മാതാവ് ബോധരഹിതയായി വീണു. ബാബു അപകടത്തിൽപ്പെട്ട നിമിഷം മുതൽ മകന് വേണ്ടി ജലപാനമില്ലാതെ കാത്തിരിക്കുകയായിരുന്നു മാതാവ്. മകൻ തിരികെ എത്തിയാൽ ശാസിക്കണമെന്ന് പറഞ്ഞ് കാത്തിരുന്ന മാതാവിന് സന്തോഷം താങ്ങാനായില്ല.
40 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിവനൊടുവിൽ തന്നെ രക്ഷിക്കാൻ പ്രയത്നിച്ച എല്ലാവർക്കും ബാബു നന്ദി പറഞ്ഞു. മലയിടുക്കിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് കോരിയെടുത്ത ഇന്ത്യൻ സൈനികൻ ബാലെയ്ക്ക് സ്നേഹ ചുംബനം നൽകിയായിരുന്നു ബാബു നന്ദി അറിയിച്ചത്. സൈന്യത്തിന് ജയ് വിളിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചുമായിരുന്നു ബാബുവിന്റെ സുഹൃത്തുക്കളും ചെറാട് നിവാസികളും സൈന്യത്തിനെയും മറ്റ് രക്ഷാ പ്രവർത്തകരെയും എതിരേറ്റത്.
അതേ സമയം ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം. 40 മണിക്കൂറിലധികം നേരം വെള്ളമോ ഭക്ഷണമോ കഴിക്കാത്തതിന്റെ ക്ഷീണവും കാലിനേറ്റ മുറിവുമാണ് ഇപ്പോൾ ബാബുവിനെ അലട്ടുന്നത്. ജലപാനമില്ലാതെ വെയിലും മഞ്ഞും സഹിച്ച് രണ്ട് പകലും രണ്ട് പകുതിയുമാണ് ബാബു മലയിടുക്കിൽ രക്ഷകർക്കായി കാത്തിരുന്നത്.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടിയത്.
Comments