ലക്നൗ : ഹിജാബ് വിഷയത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഒവൈസി .മലാല യൂസഫ്സായിക്ക് നേരെ ആക്രമണം നടന്നത് പാകിസ്താനിലാണെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളെ പറ്റി പാകിസ്താൻ ഞങ്ങൾക്ക് അറിവ് നൽകാൻ ശ്രമിക്കരുതെന്നും ഒവൈസി പറഞ്ഞു.
പാക് ഭരണഘടന പ്രകാരം മുസ്ലീം അല്ലാത്ത ഒരാൾക്ക് പാക് പ്രധാനമന്ത്രിയാകാൻ കഴിയില്ല. ഇങ്ങോട്ട് നോക്കണ്ട, അങ്ങോട്ട് മാത്രം നോക്കൂ എന്നാണ് പാകിസ്താനിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്. നിങ്ങൾക്ക് ബലൂചിസ്ഥാനുകാരോട് എന്തെല്ലാം വഴക്കുകളാണ് ഉള്ളത് . ഈ രാജ്യം എന്റേതാണ്, ഇത് നമ്മുടെ സ്വന്തം കാര്യമാണ് , നിങ്ങളുടെ മൂക്കോ കാലോ തലയോ അതിൽ വയ്ക്കരുത്. അങ്ങനെ ഉണ്ടായാൽ നിങ്ങളുടെ കാലിനും മൂക്കിനും പരിക്കേൽക്കും.
ഹിജാബിന്റെ പേരിൽ മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത് . “മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലിക മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണെന്നാണ് ഖുറേഷി പറഞ്ഞത് .
Comments