മുംബൈ: മാഹാരാഷ്ട്രയിൽ കൊറോണ നിയന്ത്രണ വിധേയമായി. പ്രതിദിന കേസുകളുടെ എണ്ണത്തിൽ വലിയ കുറവാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് നിന്ന് മാസ്ക് ഒഴിവാക്കുന്നതിനുള്ള നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് സർക്കാർ. മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന കൊറോണ ടാസ്ക് ഫോഴ്സുകളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
കൊറോണയ്ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമാർമെന്ന നിലയിൽ ഉയർന്നു വന്ന മാസ്ക് ധരിക്കൽ നിർത്താൻ പലരാജ്യങ്ങളും പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അങ്ങനെ ഒരു നടപടിയിലേക്ക് കടന്നതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കേന്ദ്ര -സംസ്ഥാന ടാസ്ക് ഫോഴ്സുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജനസംഖ്യ കൂടുതലായതിനാൽ കുറച്ച് കാലത്തേയ്ക്ക് കൂടി മാസ്ക് ധരിക്കുന്നത് തുടരേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
56 ദിവസങ്ങൾക്ക് ശേഷം മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെ മുംബൈയിൽ ടിപിആർ 25 ശതമാനം വരെ എത്തിയിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ പ്രതിദിനം പതിനായിരത്തിൽ താഴെ മാത്രമാണ് കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. കൊറോണ കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ
Comments