സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റിയും ആ രാജ്യത്തെപ്പറ്റിയും പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. ഉത്തരകൊറിയയിലെ മുൻ സ്വേച്ഛാധിപതിയും കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇല്ലിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് പത്ത് ദിവസത്തേയ്‌ക്ക് ചിരിക്കരുതെന്ന കിമ്മിന്റെ ഉത്തരവ് ആഗോള തലത്തിൽ ചർച്ചയായിരുന്നു. കിം ജോങ് ഇല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ് രാജ്യം. അതിനിടെ ആഘോഷപരിപാടിയിൽ കിംജോങില എന്ന പുഷ്പം വിരിയുന്നുവെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട തോട്ടക്കാർക്ക് ശിക്ഷ വിധിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഫെബ്രുവരി 16ന് ആണ് കിം ജോങ് ഇല്ലിന്റെ പിറന്നാൾ. കിം ജോങ് ഇല്ലിന്റെ ജന്മദിനം ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട അവധി ദിവസങ്ങളിൽ ഒന്നാണ്. കിം ജോങ് ഇല്ലിന്റെ മരണ ശേഷം അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് പൂവിന് കിംജോങില എന്ന് പേര് നൽകിയത്. കിം ജോങ് ഇല്ലിന്റെ ജന്മദിനം പ്രമാണിച്ച് കിംജോങില പൂക്കളുടെ പ്രദർശനത്തിന് പ്രാദേശിക പാർട്ടികമ്മിറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ പൂക്കൾ വിരിഞ്ഞില്ല. തുടർന്ന് കിംജോങില പുഷ്പം വിരിയുന്ന സാംസു കൗണ്ടിയിലെ ഫാമിന്റെ മാനേജറെ അറസ്റ്റ് ചെയ്തു. നിർബന്ധിത ലേബർ ക്യാമ്പിൽ ആറ് മാസം തടവ് ശിക്ഷയാണ് കിം ജോങ് ഉൻ വിധിച്ചിരിക്കുന്നത്.
ഫാമിലെ തൊഴിലാളികളായ പലർക്കും ലേബർ ക്യാമ്പിൽ മാസങ്ങളോളം ശിക്ഷ കിട്ടിക്കഴിഞ്ഞു. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോതെരു സൃഷ്ടിച്ചതാണ് കിംജോങില. ഹാൻ എന്ന് പേരുള്ള പ്രധാന തോട്ടക്കാരനോട് കഴിഞ്ഞമാസം തന്നെ പൂക്കളുടെ കാര്യം പറഞ്ഞിരുന്നു. എന്നാൽ പൂക്കൾ വിരിയാത്തതിന്റെ കാര്യം വിശദീകരിക്കാൻ ഹാൻ പരാജയപ്പെടുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.
പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി നഗര പ്രദേശങ്ങളിൽ കിംജോങില പുഷ്പം കൊണ്ട് അലങ്കരിക്കാൻ കിം നിർദ്ദേശിച്ചിരുന്നു. എന്നാൽ പുഷ്പം കൃത്യസമയത്ത് വിരയാഞ്ഞതാണ് കിമ്മിനെ പ്രകോപിപ്പിച്ചത്. തിളങ്ങുന്ന നക്ഷത്ര ദിനം എന്ന വിശേഷണവുമായാണ് പരിപാടി ആഘോഷിക്കുന്നത്. ജന്മദിനത്തിൽ എന്ത് പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ വൻ സൈനിക പരേഡ് ആണ് നടത്തിയിരുന്നത്.
Comments