ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് വരികയാണ്. പല രാജ്യങ്ങളും നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ച് സാധാരാണ നിലയിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും ആറ് മുതൽ എട്ട് മാസങ്ങൾക്കുള്ളിൽ നാലാം തരംഗം രാജ്യത്ത് എത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൊറോണ ടാസ്ക് ഫോഴ്സിലെ ഡോ.രാജീവ് ജയദേവനാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ഇതുവരെയുള്ള കാര്യങ്ങൾ പരിഗണിച്ചാൽ 6-8 മാസത്തിനുള്ളിൽ അടുത്ത തരംഗത്തിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദമാകില്ല വരാനിരിക്കുന്ന തരംഗത്തിന് പിന്നിൽ. പുതിയ വകഭേദങ്ങൾ ഉണ്ടായേക്കാമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
ഒമിക്രോണിന്റെ ബിഎ.1 ഉപവകഭേദം ബാധിച്ചവർക്ക് ബിഎ.2 പ്രശ്നമുണ്ടാക്കില്ലെന്നും, അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തരംഗം ബിഎ.2 മൂലമാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ വകഭേദം വാക്സിൻ പ്രതിരോധശേഷിയെ മറികടക്കുമോ എന്നതിൽ ഉറപ്പ് പറയാനാകില്ല. ജനിതക വ്യതിയാനം സംഭവിക്കുന്ന വൈറസിന് സ്വാഭാവിക പ്രതിരോധ ശക്തിയേയും വാക്സിൻ നൽകുന്ന ശേഷിയേയും മറികടക്കാൻ കഴിഞ്ഞേക്കുമെന്നും വിദഗ്ധർ പറയുന്നു.
Comments