ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച കരാർ പ്രകാരം 12-ാമത് ബോയിങ് വിമാനവും ഇന്ത്യയിലെത്തി. ഇതോടെ പി-8ഐ സമുദ്രതല പട്രോൾ എയർക്രാഫ്റ്റായ ബോയിങ് വിമാനം ഇന്ത്യൻ നാവിക സേനയ്‌ക്ക് കൈമാറി. 2016-ൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച കരാറിന് കീഴിൽ വരുന്ന ബോയിങ് വിമാനമാണിത്. കരാർ പ്രകാരം അധികമായി നാല് ബോയിങ് വിമാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിലെ നാലാമത്തെ ബോയിങ് എയർക്രാഫ്റ്റാണ് പി-8ഐ സമുദ്രതല പട്രോൾ വിമാനം.
ഇന്ത്യയുമായുള്ള പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് പി-8ഐ വിതരണം ചെയ്ത ഇന്ത്യയുടെ ബോയിങ് ഡിഫൻസ് മാനേജിങ് ഡയറക്ടർ സുരേന്ദ്ര അഹൂജ പറഞ്ഞു. പി-8ഐ എയർക്രാഫ്റ്റിന്റെ വിതരണത്തിലൂടെ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ചേർന്ന് പ്രവർത്തിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സുരേന്ദ്ര അഹൂജ പറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ അവിഭാജ്യഘടകമാണ് പി-8ഐ ബോയിങ് വിമാനം. അസാധാരണമായ സമുദ്ര നിരീക്ഷണശേഷിയും വൈദഗ്ധ്യവും പ്രവർത്തന മികവും കൈമുതലായുള്ള ഈ വിമാനം ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ നാവികസേനയാണ് പി-8ന്റെ ആദ്യ അന്താരാഷ്‌ട്ര ഉപഭോക്താവ്. എന്നാലിന്ന് അമേരിക്കൻ നാവികസേന, റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സ്, യു.കെയുടെ റോയൽ എയർഫോഴ്‌സ്, റോയൽ നോർവീജിയൻ എയർഫോഴ്സ് എന്നിവയും പി-8 കൈകാര്യം ചെയ്യുന്നുണ്ട്.















