കീവ്: ഈ രാത്രി നിര്‍ണായകമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനുമേല്‍ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ റഷ്യസര്‍വ്വസജ്ജമാണെന്നും നേതൃത്വത്തെ അധികാരഭ്രഷ്ടനാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം കീവ് വിട്ടുനല്‍കാന്‍ അനുവദിക്കുകയില്ലെന്നും ഈ രാത്രി ഏറെ നിര്‍ണായകവും ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പു നല്‍കി.
വെടിയൊച്ചകളും കൂട്ടപലായനങ്ങളും കീവില്‍ തുടരുകയാണ്. ജനജീവിതം തികച്ചും അരക്ഷിതത്വത്തിലും ആശങ്കയിലുമാണ്. സ്വന്തം ജനതയോട് ആത്മവിശ്വാസത്തോടെയിരിക്കാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നുവെങ്കിലും വരുംമണിക്കൂറുകളില്‍ എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാജ്യാന്തരമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റഷ്യ സൈനിക നടപടി തുടരുമ്പോള്‍ നേതൃത്വത്തിന് ഒരുറപ്പും നല്‍കാന്‍ സാധിക്കുന്നില്ല.
സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്ന് സൈനിക പരിശീലനം നല്‍കുമ്പോഴും യുദ്ധമുണ്ടാവില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയനോട് റഷ്യ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ റഷ്യകടന്നാക്രമണം നടത്തുമെന്നുതന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ അന്നും കണക്കാക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പിന്നീടുള്ള നടപടികള്‍.
പിന്നീട് യുക്രെയ്‌നുമേല്‍ കടന്നാക്രമണം തുടര്‍ന്നു. ഇപ്പോല്‍ കീവിനുമേല്‍ കനത്തപ്രഹരം നടത്തുകയാണ്. സൈനികമായി കീഴടങ്ങാന്‍ റഷ്യന്‍ പ്രസിഡന്റ് യുക്രെയ്‌നോട് ആവശ്യപ്പെട്ടു. മയക്കുമരുന്നിനടിമകളും നവനാസികളുമാണ് യുക്രെയ്‌നികളെന്ന് പറഞ്ഞുകൊണ്ട് കനത്തആക്രമണമാണ് റഷ്യ നടത്തുന്നത്.
കീവില്‍ മിസൈല്‍ ആക്രമണത്തില്‍ ടാങ്കുകളും കെട്ടിടങ്ങളും തകര്‍ന്നു. സൈനികവാഹനങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് ഓടുന്ന പ്രവാസികളുടെ ദയനീയമായ രംഗങ്ങള്‍ കീവില്‍ നിന്ന് കാണാം. വടക്കന്‍ പ്രദേശങ്ങളിലേക്ക് സൈനിക വാഹനങ്ങള്‍ കുതിക്കുന്നതും വീഡിയോദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കീവിന്റെ വിവിധഭാഗങ്ങളില്‍ സ്‌ഫോനശബ്ദം ഉയരുന്നു. കീവിന്റെ തെക്ക്,കിഴക്ക്,വടക്കന്‍ മേഖലകളെ ചുറ്റി ആക്രമണം ശക്തമാണ്.
അതെ സമയം അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കുമേല്‍ നേരിട്ട് ഉപരോധം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി വിവിധരാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള വ്യാപാരവാണിജ്യ വിമാനസര്‍വ്വീസുകളും സ്വകാര്യജറ്റുകളും നിരോധിച്ചു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരെയുളള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അഞ്ചുദശലക്ഷത്തോളം യുക്രെയ്ന്‍ നിവാസികള്‍ സമീപരാജ്യങ്ങളിലേക്ക് പലായനം ചെയ്യുമെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കഴിഞ്ഞ നാല്‍പത്തിയെട്ട് മണിക്കൂറിനുളളില്‍ ഏകദേശം ഒരുലക്ഷം പേര്‍ യുക്രെയ്‌നില്‍ നിന്നു പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. പോളണ്ട്, മോള്‍ഡോവ, റൊമാനിയ, ഹങ്കറി, സ്ലോവാക്യ അതിര്‍ത്തികളിലേക്ക് പലായനം ചെയ്തതായാണ് വിവരം.
വ്യാഴാഴ്ച 35,000 പേര്‍ അതിര്‍ത്തികടന്നതായി പോളണ്ട് അധികൃതര്‍ പറഞ്ഞു. ഒരു ദശലക്ഷം യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെ മൂന്നിരട്ടി അഭയാര്‍ത്ഥികള്‍ വരുംദിവസങ്ങളില്‍ എത്തിച്ചേരാന്‍ ഇടയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പു നല്‍കി.
അതെ സമയം ഒരു റഷ്യന്‍ സൈനികവിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2014ല്‍ യുക്രെയ്ന്‍ പാരാട്രൂപ്പിനെ വെടിവെച്ചതിനു പകരമായാണ് ഈ നടപടിയെന്നാണ് യുക്രെയ്ന്‍ എയര്‍ഫോഴ്‌സ് എഫ്ബിയില്‍ നല്‍കിയ ഒരുപ്രസ്ഥാവനയില്‍ പറഞ്ഞു.
തുടര്‍ച്ചയായി ആക്രമണം നടക്കുന്നതിനാല്‍ ഭൂകര്‍ഭ മെട്രോ സ്‌റ്റേഷനിലേക്ക് ജനങ്ങള്‍ താമസം മാറ്റി. ട്രെയിനുകള്‍ ജനങ്ങള്‍ക്ക് താമസത്തിനായി തുറന്നുകൊടുത്തു. ടെലഗ്രാം ആപ് വഴി പുറംലോകവുമായി ബന്ധപ്പെടാന്‍ സൗകര്യം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതെ സമയം റഷ്യന്‍ നഗരങ്ങളിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാണ്. അവരെ അറസ്റ്റു ചെയ്തുകൊണ്ട് സ്വന്തം ജനതയ്‌ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കുകയാണ് റഷ്യ.
Comments