കീവ്: യുദ്ധമുഖത്ത് നിന്ന് ഏത് വിധേനേയെങ്കിലും മാതൃരാജ്യത്തേക്ക് എത്തിയാൽ മതിയെന്ന ചിന്തയിലാണ് യുക്രെയ്നിൽ അകപ്പെട്ട ആളുകൾ. ഓപ്പറേഷൻ ഗംഗയിലൂടെ സ്വന്തം പൗരന്മാരെ ഭാരതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യം.
അതിനിടെ യുക്രെയ്നിൽ നിന്ന് വളർത്തുനായയെ കൂടാതെ രാജ്യത്തേക്ക് തിരിച്ചെത്തില്ലെന്ന് പറഞ്ഞിരിക്കുയാണ് ഒരു ഇന്ത്യൻ വിദ്യാർത്ഥി. റിഷഭ് കൗശിക് എന്ന മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ് തന്റെ വളർത്തുനായയെ കൂടാതെ രക്ഷപ്പെടാൻ തയ്യാറെല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. വളർത്തുനായയെ കൂടി രക്ഷപ്പെടുത്താൻ ഇയാൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയെന്നാണ് റിപ്പോർട്ട്. കാർകീവിലെ നാഷ്ണൽ യൂണിവേഴ്സിറ്റിയിൽ റേഡിയോ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് റിഷഭ് കൗശിക്.
വളർത്തുനായയെ ഒപ്പം കൊണ്ടു വരാനുള്ള രേഖകൾ ഇല്ലാത്തതാണ് കൗശികിന്റെ പ്രശ്നം.ആവശ്യമുള്ള രേഖകൾക്കായി ഇന്ത്യൻ ഗവൺമെന്റിന്റെ ആനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവ്വീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.തന്റെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചുകൊണ്ട് കൗശിക് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലിബു എന്ന തന്റെ നായ വെടിയൊച്ചകളുടേയും ബോംബിന്റേയുമെല്ലാം ശബ്ദത്താൽ ഭയപ്പെട്ടിരിക്കുകയാണെന്നും എല്ലാ സമയവും കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും കൗശിക് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
Comments