ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി മോൾഡോവയുടെ സഹായം തേടി ഇന്ത്യ. ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന് മോൾഡോവയുടെ സഹകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ മോൾഡോവ വിദേശകാര്യമന്ത്രി നികു പോപ്പസ്കുമായി ഫോൺ സംഭാഷണം നടത്തി.
മോൾഡോവ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ്.ജയ്ശങ്കർ നികു പോപ്പസ്കുവിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ പ്രതിനിധികൾ നാളെ മോൾഡോവയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘മോൾഡോവ വിദേശകാര്യമന്ത്രിയുമായി നികു പോപ്പസ്കുവുമായി ഫോൺ സംഭാഷണം നടത്തി. ഇന്ത്യക്കാരെ യുക്രെയ്ൻ-മോൾഡോവ അതിർത്തി വഴി തിരികെ എത്തിക്കാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. ആവശ്യം അറിയിച്ചപ്പോൾ തന്നെ അദ്ദേഹം പൂർണ പിന്തുണ നൽകി. നാളെ വിദേശകാര്യ പ്രതിനിധികൾ മോൾഡോവിൽ എത്തിച്ചേരും’ എസ്.ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
കൂടാതെ, ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടോയെയും എസ്.ജയ്ശങ്കർ ഫോണിൽ വിളിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഹംഗേറിയൻ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഹംഗറി-യുക്രെയ്ൻ അതിർത്തി വഴി കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഭരണകൂടത്തിന്റെ പൂർണ പിന്തുണ ഇനിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി ഇതുവരെ 710 ഇന്ത്യക്കാരാണ് യുക്രെയ്നിൽ നിന്നും തിരികെ എത്തിയത്. നാലാമത്തെ വിമാനം കൂടി ഇന്ന് എത്തുന്നതോടെ, ഇന്ത്യ നാട്ടിലെത്തിച്ച പൗരന്മാരുടെ എണ്ണം 907 ആകും. മൂന്ന് വിമാനങ്ങൾ കൂടി റൊമാനിയയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
Comments