തിരുവനന്തപുരം : തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി നാട്ടുകാർ തടിച്ചുകൂടി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പോലീസ് കസ്റ്റഡിയിൽ ആളുകൾ മരിക്കുന്ന സംഭവം ഇത് ആദ്യമായല്ല. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടി വേണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ പറയുന്നു.
രാവിലെയാണ് പോലീസ് കസ്റ്റഡിയിൽ നെല്ലിയോട് സ്വദേശിയായ സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പ നേരത്തിന് ശേഷം മരിക്കുകയായിരുന്നു. വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ നാട്ടുകാർ പോലീസ് സ്റ്റേഷന് മുൻപിൽ എത്തിയിരുന്നു. പ്രതിഷേധക്കാരും പോലീസുകാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിനെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട് .
പോലീസുകാർ ക്രൂരമായി മർദ്ദിച്ചതാണ് സുരേഷിന്റെ മരണത്തിന് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. അവശനിലയിലായ സുരേഷിന് വെള്ളം പോലും പോലീസുകാർ നൽകിയില്ലെന്നും നാട്ടുകാർ പറയുന്നു.
Comments