കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശ ശ്രമത്തിനിടെ 9,600 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം. 251 റഷ്യൻ ടാങ്കുകളും തകർത്തതായി യുക്രെയ്ൻ സൈന്യം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 33 യുദ്ധവിമാനങ്ങൾ, 50 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, 2 ബോട്ടുകൾ, 37 ഹെലികോപ്ടറുകൾ, 404 കാറുകൾ, 60 ഫ്യുവൽ ടാങ്കുകൾ, 18 ആന്റി എയർക്രാഫ്റ്റ് വാർഫെയർ തുടങ്ങിയവയും റഷ്യയ്ക്ക് നഷ്ടമായതായി യുക്രെയ്ൻ പറയുന്നു.
അതേസമയം മേഖലയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിക്കാനുള്ള രക്ഷാനടപടികളും ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. ഹാർകീവ്, സുമി മേഖലകളിൽ നിന്ന് റഷ്യയുടെ ബെൽഗ്രോഡ് മേഖലയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാനായി 130 റഷ്യൻ ബസുകൾ സജ്ജമാക്കിയതായി റഷ്യൻ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്റർ മേധാവി കേണൽ ജനറൽ മിഖായിൽ മിസിന്റ്സേവ് അറിയിച്ചു.
ചെക്ക് പോയിന്റുകളിൽ ഇവർക്കായി താത്കാലിക താമസസൗകര്യവും വിശ്രമവും ഒരുക്കും. ഭക്ഷണവും മരുന്നുകളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. രക്ഷപെടുത്തി കൊണ്ടുവരുന്നവരെ ബെൽഗ്രോഡിൽ എത്തിച്ചതിന് ശേഷം വിമാനമാർഗം ഇന്ത്യയിലേക്ക് എത്തിക്കും.
Comments