കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. ദളിത് വിഭാഗങ്ങൾക്കിടയിലുള്ള പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കണമെന്നാണ് വിലയിരുത്തൽ. ദരിദ്രർ, അസംഘടിത തൊഴിലാളികൾ തുടങ്ങിയവർക്കിടയിൽ പാർട്ടിയുടെ സ്വാധീനം കൂട്ടണം. ഇത്തരത്തിൽ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം മുസ്ലീം ലീഗിനെ എൽഡിഎഫിന്റെ ഭാഗമാക്കാനോ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനോ സിപിഎം ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ ബഹുജന അടിത്തറ വർധിപ്പിക്കുന്നതിനാണ് സിപിഎം പ്രാധാന്യം നൽകുന്നതെന്നും മുന്നണി വിപുലീകരണമല്ല ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.
പാർട്ടി സെക്രട്ടറിയാവാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. അങ്ങനെ ഏതൊരാളും ആഗ്രഹിച്ചാൽ എത്താൻ കഴിയുന്നതല്ല പാർട്ടി സെക്രട്ടറിയുടെ സ്ഥാനം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
തുടർഭരണം അസുലഭ അവസരമാണ്. ചിലപ്പോൾ പരാജയങ്ങൾ സംഭവിച്ചേക്കാം. പരാജയപ്പെട്ടാൽ ദുഃഖിച്ച് ഇരിക്കുകയോ ജയിച്ചാൽ അമിതമായി ആഹ്ളാദിക്കുകയോ ചെയ്യാറില്ലെന്നും കോടിയേരി പ്രതികരിച്ചു. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം എപ്പോഴും ദുഷ്കരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments