മുംബൈ: റഷ്യ – യുക്രെയ്ൻ യുദ്ധം മൂർച്ഛിച്ചിരിക്കെ റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ ഇന്ത്യക്കാരെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ചു കൊണ്ടുവരാൻ രാജ്യവും ഇന്ത്യൻ എംബസിയും ശ്രമിക്കുകയാണ്. ഇതിനിടയിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ രാജ്യത്തെ അവഹേളിച്ച ചില വിദ്യാർത്ഥികളുടെ നടപടി വൻവിമർശനത്തിനാണ് വഴിമരുന്നിട്ടത്. മെട്രോ സ്റ്റേഷനിൽ യുക്രെയ്നിയുടെ തന്തയ്ക്ക് വിളിച്ച മലയാളി ഔസേഫ് ഹുസൈൻ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. യുക്രെയ്ൻ എന്ന രാജ്യവും അവിടുത്തെ ജനതയും ഏത് സമയത്തും ഇല്ലാതാവുമെന്ന ഭയപ്പാടിൽ കഴിയുമ്പോഴാണ് മാതൃരാജ്യത്തേക്ക് തിരിച്ചെത്തിച്ച ഇന്ത്യൻ വിദ്യാർത്ഥികളിൽ ചിലരുടെ പ്രതികരണങ്ങൾ ചർച്ചയാകുന്നത്.
മിസൈലുകളും ടാങ്കറുകളും ജീവനെടുക്കുന്ന നാട്ടിൽ നിന്ന് ഒരു പോറലുമേൽക്കാതെ രക്ഷിച്ചു കൊണ്ടുവന്ന സ്വന്തം രാജ്യത്തെയും ഇന്ത്യൻ എംബസിയെയും ചില വിദ്യാർത്ഥികൾ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ അതിനെതിരെ വലിയ വികാരമാണ് രാജ്യത്ത് ഉയരുന്നത്. എഴുത്തുകാരും കോളമിസ്റ്റുകളുമൊക്കെ ഇതിനെതിരെ രംഗത്തുവരുന്നുണ്ട്. മാദ്ധ്യമപ്രവർത്തകനും പ്രവാസി ഇന്ത്യക്കാരനുമായ ബിക്രംവോറയുടെ പ്രതികരണം ഏറെ പ്രസക്തമാവുകയാണ്.
യുദ്ധം നിലനിൽക്കുന്ന രാജ്യത്തെ പ്രവാസി ഇന്ത്യക്കാർ സ്വന്തം രാജ്യത്തു നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുവെന്ന് പ്രമുഖകോളമിസ്റ്റും ആക്ഷേപഹാസ്യ എഴുത്തുകാരനുമായ ബിക്രം വോറ പറഞ്ഞു. ആ പ്രതിക്ഷയ്ക്ക് ഒത്ത് രാജ്യം ഉണർന്നു പ്രവർത്തിച്ചു. എന്നാൽ നിസാരമായി ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി ചില കോണുകളിൽ നിന്നുണ്ടായ നിരുത്തരവാദപരവും അവഹേളനാത്മകവുമായി പരാമർശങ്ങൾ അഭിമാനനിമിഷത്തിലും വേദനാജനകമാണെന്ന് ബിക്രം വോറ ചൂണ്ടിക്കാട്ടുന്നു.
താൻ ഉൾപ്പെടെ വിദേശത്ത് പാസ്പോർട്ട് കൈവശമുള്ള 30 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരിൽ ആരും ഇന്ത്യയുടെ നേട്ടത്തിനായി വീടുവിട്ടിറങ്ങിയവരല്ലെന്നും എന്നാൽ പ്രശ്നം നേരിടുമ്പോൾ അവരുടെ രക്ഷയ്ക്ക് രാജ്യം മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ യുക്രൈയ്നിൽ നിന്നു രക്ഷപ്പെടുത്തി എത്തിച്ച പ്രവാസി വിദ്യാർത്ഥിനിയുടെ വാക്കുകൾ വൈറലായതാണ് വോറയുടെ പ്രതികരണത്തിന് കാരണം. മുംബൈയിൽ തന്നെ സ്വീകരിക്കാൻ എംബസിയിൽ നിന്നോ എയർപോർട്ട് എക്സിറ്റിൽ നിന്നോ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ലെന്നും താൻ ഒരു ടാക്സി പിടിച്ചുവെന്നും അതിന് 230 രൂപ ചിലവായി എന്നുമൊക്കെയായിരുന്നു വിദ്യാർത്ഥിനിയുടെ വാക്കുകൾ. ആ വാക്കുകൾ വളരെവേഗം വൈറലായി. യുദ്ധമുഖത്തു നിന്ന് രക്ഷിച്ചുകൊണ്ടുവന്ന രാജ്യത്തോടും അതിന്റെ എംബസിയോടും വിദ്യാർത്ഥിനി കാട്ടിയത് നിന്ദ്യമാണെന്ന് വോറ ചൂണ്ടിക്കാട്ടി.
പൂച്ചെണ്ട് നൽകി സ്വികരിച്ചതിന് പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയ ഞങ്ങൾക്ക് പൂക്കൾനൽകുന്നു. ഈ റോസാപ്പൂവിനെ ഞാൻ എന്തുചെയ്യണം? അവിടെ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങളുടെ കുടുംബങ്ങൾ എന്തുചെയ്യും?’ ഇതിന് വോറ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഹേയ്..മിസ്റ്റർ. ഇന്ത്യ നിന്നെ യുക്രൈനിലേക്ക് അയച്ചിട്ടില്ല, നിന്നെ അയച്ചത് നിന്റെ മമ്മിയും ഡാഡിയുമാണ്. നീ കാട്ടുന്ന രോഷമുണ്ടല്ലോ, അത് നിസംഗരായ തലമുറയുടെ രോഷമാണ്. നിന്റെ ജീവൻ രക്ഷിച്ചരോട് പെണ്ണെ നീ നന്ദികേട് കാട്ടരുത്.
വിദേശത്ത് പാസ്പോർട്ട് കൈവശമുള്ള 30 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരിൽ ആരും ഇന്ത്യയുടെ നേട്ടത്തിനായി വീട് വിട്ടുപോയവരല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഞങ്ങൾ വീടിനും കുടുംബത്തിനും അവരുെട ക്ഷേമത്തിനും വേണ്ടിയാണ് വിദേശത്ത് എത്തിയത്. അല്ലാതെ ഇന്ത്യയെ പുഷ്ടിപ്പെടുത്താമെന്ന ലക്ഷ്യത്തോടെയല്ല. നാടുവിട്ട് പോരുമ്പോൾ ഞങ്ങളെ പരിപാലിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റുമായി ഒരു കരാറുമില്ല. എന്നിട്ടും പ്രതിസന്ധിയിൽ ഒരു സർക്കാർ കൂടെ നിൽക്കുന്നത് കണ്ട് ആഹ്ളാദമുണ്ടെന്നും വോറ എഴുതുന്നു.
വിദേശനാണ്യം കൊണ്ടുവരുന്നതിനാൽ
രാജ്യം നമ്മോട് കടപ്പെട്ടിരിക്കുന്നുവെന്നു പറയുന്നവരോടും വോറയ്ക്ക് കൃത്യമായ മറുപടിയുണ്ട് അത് ഇങ്ങനെയാണ്. വിദേശനാണ്യം അയയ്ക്കുന്നത് നമുക്കും നമ്മുടെ കുടുംബങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ്. നമ്മളാരും രാവിലെ എഴുന്നേറ്റ് ‘ഞാൻ ഇന്ത്യയ്ക്കുവേണ്ടി വിദേശനാണ്യം അയയ്ക്കാൻ പോകുന്നു’ എന്ന് പറയാറില്ല. അതുകൊണ്ടാണ് സംരക്ഷിക്കാമെന്ന കരാർ ഇല്ലാതിരുന്നിട്ടു കൂടി രാജ്യം പ്രതിസന്ധി ഘട്ടത്തിൽ രക്ഷകരാവുന്നത്.
വിദേശരാജ്യത്ത് മക്കളെ പഠിക്കാൻ അയയ്ക്കുന്ന മാതാ,പിതാക്കളോടും വോറയ്ക്ക് ചിലത് പറയാനുണ്ട് . മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ചില ഉത്തരവാരിത്തമുണ്ട്. സ്വന്തം മക്കൾക്ക് തിരിച്ചറിവ് നൽകുക എന്നതാണ് അതെന്നും വോറ പറയുന്നു. യുക്രെയനിലെ ഇ്ന്ത്യൻ എംബസി അത്ര സജീവമല്ലാത്തതും
വേണ്ടത്ര ജീവനക്കാരില്ലാത്തതുമാണ്.. എന്നിട്ടും കിവിലെ ഇന്ത്യൻ എംബസി നിങ്ങളെ രക്ഷിച്ചു. സ്വന്തം രാജ്യത്ത് ഒരു പോറൽ പോലും ഏൽക്കാതെ എത്തിച്ചു. അവരെ അംഗീകരിക്കുക.ഇന്ത്യ അവസരത്തിനൊത്ത് ഉയർന്നു എന്നത് ശ്രദ്ധേയമാണ്. ഓരോ ഒഴിപ്പിക്കലിനും ന് വൻതുക ചിലവാകും. അതുനൽകുന്നത് മാതാപിതാക്കളല്ല, രാജ്യത്തിന്റെ നികുതിപ്പണത്തിൽ നിന്നാണ് അതിനുളള പണം കണ്ടെത്തുന്നത്. രക്ഷാപ്രവർത്തനത്തിൽ മിക്ക രാജ്യങ്ങളും നിസ്സഹായരായി നിലകൊള്ളുമ്പോൾ ഇന്ത്യ ആ ദൗത്യം ഏറ്റെടുത്തു.
ഒരു നേരത്തെ ഭക്ഷണമല്ല, ഒരു നിമിഷം മുൻപെ രക്ഷപ്പെടുത്തുക എന്നതാണ് രാജ്യത്തിന്റെ മുൻഗണ. ഏകദേശം 13,000 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. അവരിൽപകുതിയും ഇപ്പോൾ സ്വന്തം വീട്ടിലാണ്. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ്, പോളിഷ് നഗരമായ റസെസ്സോ എന്നിവിടങ്ങളിൽ നിന്ന് 798 ഇന്ത്യക്കാരുമായി നാല് വിമാനങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ ഇറങ്ങിയപ്പോൾ 183 ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിൽ എത്തിയതായി ഇന്ത്യൻ എയർഫോഴ്സ് അറിയിച്ചു. റഷ്യയും യുക്രെയ്നും അതിന്റെ വ്യോമപാതകൾ ഇ്ന്ത്യക്കായി തുറന്നിട്ടു.
നിങ്ങളെ രാജ്യത്ത് എത്തിച്ചവരെ പ്രശംസിക്കാമായിരുന്നു. പൈലറ്റുമാർക്ക് നേരെ പൂവെറിയുന്നതിനുപകരം പകരം നിസ്സാര സംഭവത്തിന്റെ പേരിൽ നിങ്ങൾ അവരെ ക്രൂശിച്ചു.
രാജ്യത്തിനെതിരെയുളള ഒറ്റുകാരുടെ നാവായെന്നും ബിക്രം വോറ ചൂണ്ടിക്കാട്ടി.
Comments