തിരുവനന്തപുരം : ആക്രമിക്കപ്പെട്ടതിന് പിന്നാലെ കടന്നുപോയ ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഭാവന. വി ദ വുമൻ ഓഫ് ഏഷ്യ’എന്ന കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ ആയിരുന്നു നേരിടേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് നടി വിവരിച്ചത്. ഈ കാലയളവിനുള്ളിൽ നിരവധി മാനസിക സംഘർഷങ്ങൾ അനുഭവിച്ചെന്ന് ഭാവന പറഞ്ഞു.
ആക്രമിക്കപ്പെട്ടതിന് ശേഷം എല്ലാവരെയും പോലെ നിരവധി ചിന്തകളാണ് മനസ്സിൽ ഉണ്ടായത്. 2015 ൽ അച്ഛൻ മരിച്ചു. അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ തിനിക്കിത് സംഭവിക്കില്ലായിരുന്നു. അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഇങ്ങിനെയൊരു കാര്യം നടക്കില്ലായിരുന്നു എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.
അന്ന് നടന്നകാര്യങ്ങൾ എല്ലാം തന്നെ ദു:സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. അതിന് ശേഷം മാനസികാവസ്ഥ ആകെ മാറി. സ്വയം കുറ്റപ്പെടുത്താൻ ആരംഭിച്ചു. ഏത് രീതിയിൽ ചിന്തിച്ചാലും അവസാനം ചെന്നെത്തുന്നത് സ്വയം കുറ്റപ്പെടുത്തലിൽ ആയിരുന്നു.
2020 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനായി 15 ദിവസത്തോളം കോടതിയിലേക്ക് പോകേണ്ടിവന്നു. ഈ ദിവസങ്ങളിലെല്ലാം വലിയ മാനസിക സംഘർഷത്തിലൂടെയായിരുന്നു കടന്നുപോയത്. ഓരോ ദിവസം കോടതി മുറിയിൽ എത്തുമ്പോൾ തെറ്റുകാരിയല്ലെന്ന് വിളിച്ചുപറയാൻ തോന്നും. ആ സമയങ്ങളിൽ വലിയ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്നാൽ വിചാരണയുടെ അവസാന ദിവസം ഇരയായല്ല മറിച്ച് അതിജീവിതയി സ്വയം തോന്നി. താൻ മറ്റുള്ള പെൺകുട്ടികൾക്ക് പ്രചോദനം ആകണം. ഇങ്ങിനെയാണ് മാനസിക സംഘർഷങ്ങളിൽ നിന്നും പുറത്തുകടന്നതെന്ന് ഭാവന വ്യക്തമാക്കി.
സംഭവത്തിന് ശേഷമുള്ള മുന്നോട്ട് പോക്ക് എന്നത് ഏറെ പ്രയാസകരമായിരുന്നു. സംഭവ ശേഷം ഒരുപാട് പേർ പിന്തുണച്ച് രംഗത്ത് എത്തി. എന്നാൽ തന്നെ അറിയാത്ത മറ്റ് ചിലർ ചാനലുകളിൽ വന്നിരുന്ന് കുറ്റപ്പെടുത്തി. ഇതേസമയം തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഈ കേസ് താൻ കെട്ടിച്ചമച്ചത് ആണെന്ന പ്രചാരണംവരെ ഉണ്ടായി. ഇതെല്ലാം ഏറെ വേദനിപ്പിച്ചു. പൂർണമായും തകർത്തു. സാധാരണ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴെല്ലാം പുറത്തുകടക്കാൻ ശ്ര ഇത്തരം പരാമർശങ്ങൾ പിന്നോട് വലിച്ചു.
ആ സമയങ്ങളിലെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു. 2019ലാണ് ഇൻസ്റ്റഗ്രാം എടുത്തത്. അതിന് ശേഷം ഇൻസ്റ്റഗ്രാമിൽ അധിക്ഷേപ സന്ദേശങ്ങളാണ് ലഭിച്ചത്. എന്തിനാണ് ജീവിക്കുന്നത്, പോയി മരിച്ചുകൂടെ തുടങ്ങിയ നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അതിജീവനം ഏറെ പ്രയാസകരമായിരുന്നു. കൂടെ നിന്നവരോട് സ്നേഹവും നന്ദിയുമുണ്ട്. എന്താണ് സത്യം എന്ന് പുറം ലോകം അറിയണമായിരുന്നു. അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതെന്നും ഭാവന കൂട്ടിച്ചേർത്തു.
ചില നേരങ്ങളിൽ വലിയ വിഷമം തോന്നാറുണ്ട്. ആ നേരങ്ങളിൽ കരിയർ അവസാനിപ്പിക്കാൻ തോന്നും. ഇക്കാര്യം സുഹൃത്തുക്കളോടും, കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. എന്നാൽ തന്റെ ദൃഢനിശ്ചയം മുന്നോട്ട് നയിച്ചു. താന്റെ ഭാഗത്ത് തെറ്റില്ലെന്ന് ലോകത്തിന് മുൻപിൽ തെളിയിക്കണമായിരുന്നു. സംഭവം ഉണ്ടായപ്പോൾ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, ഡബ്ല്യൂസിസിയുമൊക്കെ വലിയ പിന്തുണയാണ് നൽകിയത്. അവർ നൽകിയ ധൈര്യത്തിൽ പൊരുതാൻ തീരുമാനിച്ചു.
ഇപ്പോഴും ഭയമുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം എളുപ്പമല്ല. വിചാരണ കാലയളവിൽ ഇക്കാര്യം വ്യക്തമായി. ആക്രമിക്കപ്പെടുന്നതിന് മുൻപ് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. എന്നാൽ ഇത് ശേഷം നിരവധി പേർ അവസരം നൽകാൻ മുന്നോട്ടുവന്നു. ജോലി തുടരണമെന്ന് നിരവധി പേർ പറഞ്ഞു. എന്നാൽ വിട്ടു നിന്നു. ഒന്നും സംഭവിച്ചില്ല എന്ന് നടിച്ച് വീണ്ടും മലയാള സിനിമയിലേക്ക് വരിക എന്നത് വളരെ പ്രയാസകരമായിരുന്നു.
ആ സമയങ്ങളിൽ മറ്റ് ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ മലയാളത്തിലേക്ക് വരുന്നുണ്ട്. ഇതാണ് തന്റെ പോരാട്ടം. കൂടെ നിന്ന ഒരുപാട് പേർ ഉണ്ട്. അവർക്ക് വേണ്ടി മുന്നോട്ട് പോകും. കൂടെ നിന്നവർക്ക് നന്ദിയെന്നും താരം പറഞ്ഞു.
Comments