ബെയ്ജിംങ്: ചൈനയിൽ 132 യാത്രക്കാരുമായി പറന്ന യാത്രാവിമാനം തകർന്നു വീണ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രസിഡന്റ് ഷി ജിൻപിങ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ചൈനയിലെ വുഷു നഗരത്തിന്റെ ഉൾപ്രദേശത്തിലാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ ആളപായം സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല.
‘ഞങ്ങൾ ഞെട്ടലിലാണ്’ എന്ന് ഷി ജിൻപിങ് പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് വർഷം പഴക്കമുള്ള ബോയിംഗ് 737-800 എൻജി വിമാനമാണ് തകർന്നു വീണത്. ഗുവാങ്സി പ്രവിശ്യയിലെ മലനിരകളിൽ വെച്ചാണ് അപകടമുണ്ടാകുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സർക്കാർ പുറത്തുവിടാത്തതിൽ വിമർശനവും ഉയരുന്നുണ്ട്.
സർക്കാർ സ്ഥിരീകരണം ഇല്ലെങ്കിലും മലനിരകൾക്കിടയിൽ ഒരു വിമാനം കത്തുന്നതിന്റെ ദൃശ്യങ്ങൾ പീപ്പിൾസ് ഡെയ്ലി പുറത്തുവിട്ടിട്ടുണ്ട്.വിമാനം പൂർണ്ണമായും കത്തി നശിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. വിമാനത്തിൽ നിന്നും തീ സമീപത്തെ കാടുകളിലേക്ക് പടർന്നതായും റിപ്പോർട്ടുണ്ട്. 600 ഓളം രക്ഷാ പ്രവർത്തകർ അപകടം നടന്ന സ്ഥലത്തുണ്ട്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. അപകടത്തെ കുറിച്ച് ചൈനീസ് ഈസ്റ്റേൺ എയർലൈൻസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Comments