മുംബൈ: വിവേക് അഗ്നിഹോത്രി ചിത്രം ദ കശ്മീർ ഫയൽസ് തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്നു.ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 207 കോടി രൂപയാണ് കളക്ഷൻ നേടിയത്.മാർച്ച് 11 ന് തീയേറ്ററുകളിലെത്തിയ ചിത്രം മാർച്ച് 18ന് 100 കോടി നേടിയിരുന്നു. കൊറോണമഹാമാരിയ്‌ക്കു ശേഷം ഇത്ര വേഗത്തിൽ 200 കോടി ക്ലബിൽ ഇട പിടിച്ച ചിത്രമാണ് ദ കശ്മീർ ഫയൽസ്.
ആദ്യ ദിനത്തിൽ 4.25 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനത്തിൽ 10.10 കോടി രൂപയും നേടിയിരുന്നു. ബോളിവുഡിൽ 2020 ന് ശേഷം ഒരു ചിത്രം രണ്ടാം ദിനത്തിൽ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.
തീയേറ്ററുകൾ ഇളക്കിമറിച്ച് കശ്മീർ ഫയൽസ് മുന്നോട്ട് കുതിക്കുമ്പോൾ കൂടുതൽ ബ്രഹ്മാണ്ഡ ചിത്രങ്ങളും തിയേറ്ററുകളിലെത്തുകയാണ്. രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയർ എൻടിആറും രാം ചരണും ആലിയഭട്ടും അടക്കം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആർആർആറുമായി ആയിരിക്കും ഇനി ചിത്രം പ്രധാനമായും മത്സരിക്കുകയെന്നാണ് സിനിമാ പ്രേമികളുടെ കണക്കു കൂട്ടൽ.
കശ്മീർ പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദ കശ്മീർ ഫയൽ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ കശ്മീർ ഫയൽസ് വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Comments