ന്യൂഡൽഹി: കോൺഗ്രസ് എംഎൽഎ ജൊഹാരി ലാൽ മീണയുടെ മകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആക്രമണത്തിനിരയായ പെൺകുട്ടി പ്രതികരണവുമായി രംഗത്ത്. തന്നെ ദ്രേഹിച്ചവർ തൂക്കിലേറ്റപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് 16-കാരി വെളിപ്പെടുത്തി.
കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കണം. അവർ തൂക്കിലേറ്റപ്പെടണം. അവർക്ക് ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടാൽ തന്നോട് ചെയ്ത കുറ്റകൃത്യം മറ്റു പെൺകുട്ടികളോട് ആവർത്തിക്കുമെന്നും പെൺകുട്ടി പറഞ്ഞു.
പ്രതികളിലൊരാളായ വിവേകിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സ്കൂളിലെ സഹപാഠിയുടെ സഹോദരനായിരുന്നു വിവേക്. വിവേകാണ് എംഎൽഎയുടെ മകൻ ദീപക് മീണയെ പരിചയപ്പെടുത്തി നൽകിയത്. പിന്നീട് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് പീഡന ദൃശ്യങ്ങൾ പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 16കാരി പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
വീഡിയോ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വാങ്ങിയതായും സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തിയതായും പെൺകുട്ടി കൂട്ടിച്ചേർത്തു. കുട്ടിയുടെ വിവാഹത്തിനായി കുടുംബം നീക്കിവെച്ച തുകയാണ് ഭീഷണിയുടെ പുറത്ത് എടുത്ത് നൽകിയത്.
രാജസ്ഥാനിലെ ദൗസ ജില്ലയിൽ 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയോട് ആവർത്തിച്ച് ചോദിച്ചതിന് പിന്നാലെ ഏറെ നാളുകൾക്ക് ശേഷമാണ് പീഡന വിവരം പുറത്തുപറയാൻ കുട്ടി തയ്യാറായത്.
Comments