ഷിംല: ഹിമാചൽ പ്രദേശിൽ അധികാരം നിലനിർത്തുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്ന് അനുരാഗ് താക്കൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളിലും വിജയിച്ച് ഈ വർഷാവസാനത്തോടെ സിക്‌സർ അടിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. നേരത്തെ നാല് സംസ്ഥാനങ്ങളിൽ വിജയിച്ച് പാർട്ടി ഫോറടിച്ചിരുന്നു. പാർട്ടി ഇപ്പോൾ സിക്സർ അടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂറിന് പകരം അനുരാഗ് താക്കൂറിനെ നിയമിക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ആപ്പിന് യുപിയിലെ പോലെ ഹിമാചൽ പ്രദേശിലും നിക്ഷേപം നഷ്ടപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
‘സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തും. 4 സംസ്ഥാനങ്ങളിൽ വിജയിച്ച് ഞങ്ങൾ ‘ബൗണ്ടറി’ അടിച്ചു. ഹിമാചൽപ്രദേശിലും ഗുജറാത്തിലും വിജയിച്ച് ഈ വർഷാവസാനത്തോടെ സിക്‌സർ അടിക്കും. എഎപിക്ക് യുപിയിൽ കെട്ടിവച്ച പണം നഷ്ടപ്പെട്ടു. ഹിമാചലിലും ്അവർ തോൽക്കും കേന്ദ്രമന്ത്രി പറഞ്ഞു.
അതിനിടെ ആം ആദ്മി ഹിമാചൽ പ്രദേശ് യൂണിറ്റ് പ്രസിഡന്റ് അനൂപ് കേസരിയെ ബിജെപിയിൽ ചേർത്തുകൊണ്ട് ദേശീയ അധ്യക്ഷൻ ജെപി നദ്ദ വെള്ളിയാഴ്ച ആം ആദ്മി പാർട്ടിക്ക് വലിയ ഞെട്ടൽ നൽകി. എഎപിയുടെ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സതീഷ് ഠാക്കൂറും ഉന പ്രസിഡന്റ് ഇക്ബാൽ സിംഗും ബിജെപിയിലേക്ക് എത്തിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഹിമാചൽപ്രദേശ് വിരുദ്ധ നയങ്ങൾക്കെതിരെയാണ് എഎപി നേതാക്കൾ പാർട്ടി വിട്ടതെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.
Comments