യുഎഇ: യുഎഇയിൽ തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് അധികൃതർ. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വർഷത്തെ മന്ത്രിസഭാ തീരുമാനപ്രകാരമാണു നടപടി.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു വേതന സുരക്ഷാ പദ്ധതി വഴിയാണു വേതനം വിതരണം നടത്തേണ്ടത്. ഇതനുസരിച്ച് ഓരോ മാസവും മൂന്നാം തീയതിക്ക് മുൻപു തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളമെത്തണം. 10–ാം തീയതി കഴിഞ്ഞിട്ടും വേതനം ലഭിച്ചിട്ടില്ലെങ്കിൽ കമ്പനികൾക്കു നോട്ടീസ് അയയ്ക്കും. എന്നാൽ 17 ദിവസം കഴിഞ്ഞിട്ടും വേതനം നൽകാത്ത കമ്പനികൾക്ക് പുതിയ തൊഴിൽ വിസ നൽകില്ലെന്നു മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
50 തൊഴിലാളികളിലേറെയുള്ള സ്ഥാപനങ്ങളാണ് വേതനം മുടക്കിയതെങ്കിൽ ഇത്തരം സ്ഥാപനങ്ങളെ ഓൺലൈൻ സംവിധാനം വഴി നിരീക്ഷിക്കും. നിരീക്ഷണങ്ങൾക്ക് ശേഷം മന്ത്രാലയ ഉദ്യോഗസ്ഥർ കമ്പനികളിൽ നേരിട്ടെത്തി താക്കീത് നൽകും.500ൽ ഏറെ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ കമ്പനികളെ കുറിച്ചുള്ള വിവരം നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറും.
50 നും 499 നും ഇടയിൽ തൊഴിലാളികളുള്ള കമ്പനികൾ ഒന്നര മാസത്തിലധികം വേതനം വൈകിപ്പിച്ചാലും കമ്പനി ഫയൽ പബ്ലിക് പ്രോസിക്യൂഷനു നൽകും. ഏതു തരം കമ്പനികളും രണ്ടു മാസത്തിലധികം തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കുന്നത് ഗുരുതര നിയമലംഘനമാണ്.അത്തരം കമ്പനികളുമായുള്ള വിസ സേവനങ്ങൾ മന്ത്രാലയം നിർത്തിവയ്ക്കുകയും പുതിയ വിസ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യും
Comments