കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിയത്. ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം നടി അന്വേഷണ സംഘത്തിന് അയച്ച സന്ദേശത്തിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം ആലുവയിലെ വീട്ടിൽ എത്തി ക്രൈംബ്രാഞ്ചിന് മൊഴി എടുക്കാം എന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ അവിടെയെത്തി മൊഴി എടുക്കണമോ, അതോ മറ്റ് എവിടേയ്ക്കെങ്കിലും വിളിച്ചുവരുത്തണോ എന്ന ആലോചനയിൽ ആണ് അന്വേഷണ സംഘം. സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പം ഇരുത്തി കാവ്യാ മാധവനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന് കൂടി എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലത്തുവെച്ചായിരിക്കും ചോദ്യം ചെയ്യുക എന്നാണ് സൂചന.
അതേസമയം ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സംഭവത്തിൽ നടന്റെ അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി അഭിഭാഷകർക്ക് നോട്ടീസ് നൽകി.
Comments