ന്യൂഡൽഹി: ഇലോൺ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ ചേരില്ല. ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ബോർഡ് അംഗങ്ങളുമായും ഇലോണുമായും നിരവധി ചർച്ചകൾ നടത്തിയെന്നും ചർച്ചയ്ക്ക് ശേഷം താൻ ഡയറക്ടർ ബോർഡിൽ ചേരില്ലെന്ന് ഇലോൺ മസ്ക് അറിയിച്ചതായും പരാഗ് വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ തീരുമാനം ഏറ്റവും മികച്ചതാണെന്ന് വിശ്വസിക്കുന്നതായി പരാഗ് അറിയിച്ചു. ഡയറക്ടർ ബോർഡിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇലോൺ മസ്കിന്റെ തീരുമാനങ്ങൾക്ക് എപ്പോഴും വില നൽകും. ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരിയുടമയാണ് ഇലോണെന്നും പരാഗ് അഗർവാൾ അറിയിച്ചു. നേരത്തെ ഇലോൺ മസ്കിനെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്ത വിവരം പരാഗ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി നേടിയതിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിൽ ഇലോൺ മസ്ക് ചേരുമെന്ന വിവരം പുറത്തുവന്നത്. മസ്കിനെ ഡയറക്ടർ ബോർഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പരാഗ് ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്റർ സേവനങ്ങളെ കുറിച്ച് കൃത്യമായ വിമർശനങ്ങൾ മുന്നോട്ടുവെച്ച ആളാണ് മസ്കെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments