തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഭാരതീയ ജനതാ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പട്ടികജാതി സംഗമത്തിന്റെ വിജയത്തിനായുള്ള ബി.ജെ.പി. പട്ടികജാതി മോർച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈ മാസം 29 നാണ് പട്ടികജാതി സംഗമം .
കേന്ദ്രസർക്കാർ പട്ടികവിഭാഗ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി കോടിക്കണക്കിന് രൂപയുടെ ഫണ്ടും, പദ്ധതികളുമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ പട്ടിക വിഭാഗ സമൂഹം പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന്റെ പട്ടിക വിഭാഗക്ഷേമ പദ്ധതികൾ കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ പട്ടികവിഭാഗ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുകയും, അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. ഇവരുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ നൽകുന്ന ക്ഷേമഫണ്ടുകൾ സംസ്ഥാന സർക്കാർ ചിലവഴിക്കാതെ ലാപ്സാക്കുകയും വകമാറ്റി ചിലവഴിക്കുകയും ചെയ്യുകയാണ്. കേന്ദ്രസർക്കാർ നൽകുന്ന പദ്ധതികൾ കേരളത്തിലെ പട്ടികജാതിക്കാരിൽ എത്താതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും, അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളും, പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥനമായി കേരളം മാറി എന്നും സുരേന്ദ്രൻ വ്യക്തമാക്കി. പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബി.ജെ.പി. പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, സംഘടനാ സെക്രട്ടറി എം. ഗണേശൻ, സഹ സംഘടനാസെക്രട്ടറി കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. അഡ്വ. സ്വപ്നജിത്ത് സ്വാഗതവും, പി.കെ. ബാബു നന്ദിയും പറഞ്ഞു.
Comments