കണ്ണൂർ: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയതിനെതിരെ രംഗത്തെത്തിയ പി.ജയരാജന്റെ പേരിൽ കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ വാക്പോര് ശക്തമാകുന്നു. സമൂഹമാദ്ധ്യമങ്ങളിലെ ഇടതുഗ്രൂപ്പുകളിലാണ് പി.ജയരാജന്റെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നാലെ ചെന്താരകം വാഴ്ത്തുപാട്ട് റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ് വീണ്ടും അപ്ലോഡ് ചെയ്തു. പി ജയരാജനെതിരെ നടപടിക്ക് വരെ കാരണമായ വാഴ്ത്തുപാട്ടാണ് ഇത്.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ചാണ് പി.ശശിയുടെ നിയമനത്തിനെതിരെ പി ജയരാജൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മുൻപ് ചെയ്ത തെറ്റുകൾ ശശി ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമാണ് ജയരാജൻ തുറന്നടിച്ചത്. തന്റെ പക്കൽ അതിന് തെളിവുകളുണ്ടെന്നും ജയരാജൻ വാദിക്കുന്നു.
സ്വഭാവദൂഷ്യത്തിന്റെ പേരിൽ പുറത്താക്കിയ പി ശശിയെ വീണ്ടും നേതൃപദവിയിലേക്ക് കൊണ്ടു വരുന്നതിന് എതിരെയാണ് ജയരാജൻ പ്രധാനമായും വിമർശനം ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ ജയരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇടത് അനുകൂല ഗ്രൂപ്പുകളിൽ നിറയുന്നത്. തരംതാഴ്ത്തപ്പെട്ടവനെ ഉയർത്തി രാഷ്ട്രീയ ഉപദേഷ്ടാവ് ആക്കിയാൽ അയാൾ ഇനിയും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ജയരാജൻ അനുകൂലികൾ പറയുന്നത്. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെ നേതൃത്വം തഴഞ്ഞാലും അണികളുടെ ഇടനെഞ്ചിലുണ്ട് പി.ജെ എന്ന വാഴ്ത്തുപാട്ടും ഇതോടൊപ്പം അവർ പങ്കുവയ്ക്കുന്നു.
Comments