പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള മറ്റൊരു ചുവടുവെയ്പ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യ. മിസൈൽ ആക്രമണങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ‘ഷാഫ്’ സാങ്കേതികവിദ്യയാണ് പ്രതിരോധ മേഖലയിലെ പുത്തൻ പ്രതീക്ഷ. ഇതിനായി ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും ഡിആർഡിഒയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡിആർഡിഒ വികസിപ്പിച്ച ഈ നൂതന സാങ്കേതിക വിദ്യ പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്ക കഴിഞ്ഞാൽ ഷാഫ് ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ.
എന്താണ് ഷാഫ് സാങ്കേതികവിദ്യ?
യുദ്ധവിമാനങ്ങളെയും നാവികസേന കപ്പലുകളെയും റഡാർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള അത്യധികം നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യയാണ് ഷാഫ്. റഡാർ ഭീഷണികൾ വളരെയധികം ആധുനികവൽകരിക്കപ്പെട്ടതിനാൽ യുദ്ധവിമാനങ്ങളുടെ സംരക്ഷണം പ്രയാസമേറിയതാണ്. അവിടെയാണ് ഷാഫ് ടെക്‌നോളജിയുടെ ആവശ്യം പ്രാധാന്യമർഹിക്കുന്നത്. വായുവിൽ വളരെ ചെറിയ അളവിലുള്ള ഷാഫ് പദാർത്ഥങ്ങൾ വിന്യസിച്ചാണ് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത്. ശത്രുവിന്റെ മിസൈലുകളുടെ ലക്ഷ്യത്തെ വ്യതിചലിപ്പിക്കാൻ ഷാഫ് പദാർത്ഥങ്ങൾ സഹായിക്കുന്നു.
എന്തെല്ലാം ഉപയോഗിച്ചാണ് ഷാഫ് നിർമ്മിച്ചിരിക്കുന്നത്?
മെറ്റൽ പദാർത്ഥത്തിലുള്ള ഗ്ലാസ്, പ്ലാസ്റ്റിക് കമ്പികൾ, നേർത്ത മെറ്റൽ ഫോയിൽ, വയർ എന്നിവ ഉപയോഗിച്ചാണ് ഷാഫിന്റെ നിർമാണം. വെടിയുണ്ടകളുടെ രൂപത്തിലാണ് ഇത് നിർമിക്കുക.
എങ്ങനെയാണ് ഷാഫ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്?
ഇലക്ട്രോണിക് കൗണ്ടർ മെഷീൻ സാങ്കേതിക വിദ്യയിലൂടെയാണ് ഷാഫിന്റെ പ്രവർത്തനം. കൗണ്ടർ മെഷർ ഡിസ്‌പെൻസിങ് സിസ്റ്റത്തിന്റെ (സിഎംഡിഎസ്) ഭാഗമാണ് ഈ സാങ്കേതികവിദ്യ. ഇൻഫ്രാ-റെഡ്, റഡാർ ഭീഷണികളെ ഇത് സ്തംഭിപ്പിക്കും. എതിരാളികളുടെ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഴിതിരിച്ചുവിടാനും ഷാഫ് സാങ്കേതിക വിദ്യയ്‌ക്ക് സാധിക്കും.
ആത്മനിർഭർ ഭാരതിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെയ്പ്പായാണ് ഷാഫ് സാങ്കേതിക വിദ്യയുടെ വികസനത്തേയും ഉപയോഗത്തെയും കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രതിരോധ സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഷാഫ് സാങ്കേതിക വിദ്യ ഡിആർഡിഒ വികസിപ്പിച്ചത്.
Comments