പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം മൊബൈലും ആയുധങ്ങളും ഉപേക്ഷിച്ചെന്ന് കരുതുന്ന ശംഖുവാരം പള്ളിയ്ക്ക് സമീപമാണ് തെളിവെടുപ്പ് നടത്തിയത്. അറസ്റ്റിലായ രണ്ട് പ്രതികളുമായി എത്തിയായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലിൽ മൊബൈൽ ഫോണും ആയുധവും ഇവിടെ ഉപേക്ഷിച്ചുവെന്ന് പ്രതികൾ സമ്മതിച്ചിരുന്നു.
ശംഖുവാരത്തെ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മസ്ജിദിൽ നിന്നും പ്രതികളുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന് ശേഷം രക്ഷപെടും മുൻപ് ഇവിടെ ഒളിപ്പിച്ചുവെന്നാണ് സൂചന. പള്ളിയോട് തൊട്ടടുത്തുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ പ്രതികൾ ഉപേക്ഷിച്ചത്. ഇതിന് പുറമെ സമീപത്ത് നിന്നും ബൈക്കും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ആയുധങ്ങൾ പള്ളിയിലാകാം സൂക്ഷിച്ചതെന്നാണ് സൂചന.
മുഖ്യപ്രതിയായ ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാന്റെ സഹോദരൻ മുഹമ്മദ് ബിലാൽ, കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന റിയാസുദ്ദീൻ എന്നിവരെയാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട രാത്രി മോർച്ചറിയ്ക്ക് സമീപത്തെ ഖബർസ്ഥാനിൽ വെച്ചാണ് ഇവർ ഗൂഢാലോചന നടത്തിയത്. പിറ്റേന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം പ്രതികൾ നേരെ പോയത് ശ്രീനിവാസന്റെ അടുത്തേയ്ക്കായിരുന്നു.
ജില്ലാ ആശുപത്രിയിൽ നിന്നും ശ്രീനിവാസന്റെ കടയിലേക്ക് പോകുന്ന ആറംഗ സംഘത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മൂന്ന് വാഹനത്തിലായാണ് സംഘം ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയത്. ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേർ കടയ്ക്കുള്ളിൽ കയറി വെട്ടിയപ്പോൾ ബാക്കി മൂന്ന് പേർ വാഹനവുമായി കാത്തിരിക്കുകയായിരുന്നു. രക്തം വാർന്നാണ് ശ്രീനിവാസൻ മരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീനിവാസനെ രക്ഷിക്കാനായില്ല.
Comments