പ്രശാന്ത് നീൽ സംവിധായനം ചെയ്ത് യഷ് നായകനായെത്തുന്ന കെജിഎഫ് എന്ന ചിത്രം തിയേറ്ററുകളിൽ തകർത്താടുകയാണ്. റെക്കോർഡ് കളക്ഷൻ നേടിക്കൊണ്ട് മുന്നേറുന്ന സിനിമ ഇന്ത്യ സിനിമാ ലോകത്തെ തന്നെ മാറ്റിമറിച്ചു. കെജഎഫ് എന്ന സ്വർണ ഖനിയിൽ അധികാരം സ്ഥാപിക്കുന്ന നായകനും അത് പിടിച്ചെടുക്കാൻ എത്തുന്ന വില്ലനുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ഇത് വെറും കെട്ടുകഥയാണെന്നാണ് ആദ്യം പ്രചരിച്ചതെങ്കിലും ചിത്രം റിലീസ് ആയതോടെ യഥാർത്ഥ കെജിഎഫ് അന്വേഷിച്ച് ആളുകൾ പോയി. അവരെല്ലാം എത്തിപ്പെട്ടത് രാജ്യത്തിന്റെ അഭിമാനമായിരുന്ന സ്വർണഭൂമിയിലായിരുന്നു. ഇന്ത്യൻ ചരിത്രത്തില് മൺമറഞ്ഞുപോയ കോലാർ സ്വർണ ഖനിയിൽ.
ലോകത്തെ രണ്ടാമത്തെ ആഴമേറിയ സ്വർണ ഖനിയായിരുന്നു കർണാടകയിലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർ സ്വർണ ഖനി. എഡി രണ്ട്, മൂന്ന് പതിറ്റാണ്ടുകൾ മുതൽ ഇവിടെ സ്വർണം ഖനനം ചെയ്യുന്നുണ്ടെങ്കിലും ബ്രിട്ടീഷ് ഭരണകാലത്താണ് കോലാർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. കുഴികൾ ഉണ്ടാക്കി, കല്ലുകൾ ശേഖരിച്ച് അത് പൊടിച്ചാണ് പണ്ട് സ്വർണം വേർതിരിച്ചെടുത്തിരുന്നത്. പിന്നീട് ചോളന്മാരും വിജയനഗര രാജാക്കന്മാരും മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനും ഇവിടെ സ്വർണം ഖനനം ചെയ്‌തെടുത്തു. ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിയതോടെ ഈ സ്വർണനിധി ടിപ്പു സുൽത്താനിൽ നിന്ന് പിടിച്ചെടുത്തു. 1802ൽ ലെഫ്റ്റനന്റ് ജോൺ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെ ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചു.
സ്വർണ ഖനനത്തിനായി ഉപയോഗിച്ച ആധുനിക ഉപകരണങ്ങൾ എല്ലാം ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽമാർഗം എത്തിച്ചതാണ്. ഖനനം ആരംഭിച്ചതോടെ കൂടുതൽ കമ്പനികൾ ഇവരുമായി ചേർന്ന് കൂടുതൽ പ്രദേശത്തേക്ക് ഖനി വ്യാപിപ്പിച്ചു. പാറക്കെട്ടുകൾ തുറന്ന് ഭൂമിക്കടിയേലക്ക് പോകുന്ന ലിഫ്റ്റും മറ്റും ആധുനിക സംവിധാനങ്ങളും ഇവടെ സ്ഥാപിച്ചിരുന്നു. നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ ഖനികളിൽ ഉപയോഗിച്ചിരുന്നത്. നൂറ് ചതുരശ്ര മൈലോളം ഭൂമിയിലാണ് ഖനനം നടത്തിയിരുന്നത്.
1902 സ്വർണഖനനത്തിനായി ഇവിടെ വൈദ്യുതി എത്തിച്ചു. ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് യന്ത്രങ്ങൾ പൂർണമായും വൈദ്യുതീകരിച്ചു.ഇതോടെ സ്വർണ ഖനനവും വർദ്ധിച്ചു. ഏഷ്യയിൽ ഏറ്റവുമാദ്യം വൈദ്യുതീകരിക്കപ്പെട്ട മേഖലയും കോലാർ ആയിരുന്നു.
ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ വീടുകളും സൗകര്യങ്ങളും ബ്രിട്ടീഷുകാർ ഒരുക്കി കൊടുത്തിരുന്നു. തമിഴ്നാട്ടിലെ നോർത്ത് ആർക്കോട്ട്, സേലം, ധർമപുരി, ആന്ധ്രയിലെ ചിറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള തൊഴിലാളികളെയാണ് ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചത്. പലരും ആ വീടുകളിലാണ് ഇപ്പോഴും താമസിക്കുന്നത്. ഖനികളിലെ ജോലികൾക്കായി ഇംഗ്ലീഷുകാരും ഇന്ത്യയിലെത്തി. അവർക്ക് താമസിക്കുന്നതിനുവേണ്ടി ബംഗ്ലാവുകൾ നിർമിക്കപ്പെട്ടു. അവരുടെ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നിർമ്മിക്കപ്പെട്ടു.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഖനികളുടെ ഉടമസ്ഥാവകാശം ബ്രിട്ടീഷുകാർ ഇന്ത്യയ്‌ക്ക് വിട്ടുനൽകി. ലോകബാങ്കിൽ നിന്നും കടമെടുക്കാൻ ഇടായി എഴുതി നൽകിയത് ഈ സ്വർണ ഖനിയാണെന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 2001 വരെ ബിജിഎംഎൽ ഖനനം തുടർന്നു. അപ്പോഴേക്കും ഖനികളിലെ സ്വർണ ശേഖരം തീർന്ന് തുടങ്ങിയിരുന്നു. അതോടെ കോലാറിലെ ഖനന പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
മുൻപ് ഖനനം നടന്നിരുന്ന പ്രദേശം സർക്കാറിന്റെ റിസർവ് മേഖലയാണ്. കെട്ടിടനിർമാണമോ മറ്റ് പ്രവൃത്തികളോ ഇവിടെ അനുവദിക്കുന്നില്ല. അങ്ങനെ എല്ലാ പ്രതാപത്തോടും കൂടി നിലനിന്നിരുന്ന കെജിഎഫ് അഥവാ കോലാർ ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്.
ഒരു കാലത്ത് പണം വാരിയിരുന്ന കോലാർ ഖനികളുടെ കഥ സിനിമ മേഖലയിലും പണം വാരുകയാണ്.. കെജിഎഫ് ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ മെഗാഹിറ്റുകളായി മാറുമ്പോൾ മണ്മറഞ്ഞ പ്രതാപത്തിന്റെ ഓർമ്മകളുണർത്തി ഉറങ്ങുകയാണ് കോലാർ..
Comments