ലക്നൗ: പ്രമുഖ വ്യവസായിയുടെ മകനെ കൊലപ്പെടുത്തിയ കേസ് പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തി യുപി പോലീസ്. ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളി കമലേഷ് ചൗധരി ബിന്ദ് ആണ് കൊല്ലപ്പെട്ടത്. കുർത്ത ഗ്രാമത്തിന് സമീപം നടന്ന നാടകീയ ഏറ്റുമുട്ടലിൽ പൊലീസ് ഓഫീസർ രോഹിത് മിശ്രയ്‌ക്ക് വെടിയേറ്റു.
മേയ് 29-ന് ഹോട്ടൽ ബിന്ദുവിന് മുന്നിൽ വെച്ചാണ് ഹോട്ടലുടമയുടെ മകൻ വിനീത് റായിയെ പ്രതികൾ ക്രൂരമായി വെടിവെച്ചുകൊന്നത്. മറ്റ് മൂന്ന് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കുർത്ത ഗ്രാമത്തിൽ കമലേഷ് ഒളിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി പൊലീസ് പ്രദേശം വളഞ്ഞു. ഇതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു മോട്ടോർ സൈക്കിളിൽ കമലേഷ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ലൈസൻസില്ലാത്ത പിസ്റ്റളും വെടിയുണ്ടകളും ഇയാളിൽ നിന്നും കണ്ടെടുത്തു.
കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കമലേഷ്. ഗാസിപൂർ നഗരത്തിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് പ്രമുഖ വ്യവസായിയുടെ മകനായ വിനീത് റായിയെ കമലേഷും സംഘവും തട്ടിക്കൊണ്ടുപോയത്. മകനെ വിട്ടു നൽകാൻ ഒരു കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം ലഭിക്കാതയതോടെ ഇവർ വിനീതിനെ വെടിവച്ച് കൊല്ലുകയായിരുന്നു.















