കാസർകോട് : ചെറുവത്തൂരിലെ കോഴിക്കടകളിൽ ഭക്ഷ്യവകുപ്പിന്റെ വ്യാപക പരിശോധന. ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന നടത്തുന്നത്. കൂൾബാറിലെ ജീവനക്കാർ ഷവർമ്മയുണ്ടാക്കാനായി ഇറച്ചി വാങ്ങിയ കോഴിക്കടയിലെ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
എവിടെ നിന്നാണ് കോഴികളെ എത്തിക്കുന്നത്, കടയിലെ അന്തരീക്ഷം വൃത്തിയുള്ളതാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതിന് ശേഷം സമീപത്തെ മറ്റ് കോഴിക്കടകളിലും അധികൃതർ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും എത്തി പരിശോധന നടത്തുമെന്നാണ് വിവരം. ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ഹോട്ടലുകളിൽ ഉൾപ്പെടെ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം മരിച്ച കണ്ണൂർ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. മരണകാരണം എന്തായിരിക്കുമെന്നാണ് പ്രധാനമായും പരിശോധിക്കുക. ദേവനന്ദയ്ക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് ആവശ്യമായ ചികിത്സ നൽകാനാണ് അധികൃതരുടെ തീരുമാനം. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
Comments