ആലപ്പുഴ: ചാരംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം.കൊടിമരത്തെ ചൊല്ലിയാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. രണ്ട് പോലീസുകാർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഇന്നലെ രാത്രി സംഘർഷത്തിന് കാരണമായത്.
സംഘർഷത്തിന് പിന്നാലെ ചാരുംമൂട്ടിലെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു.നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് ഇന്ന് ഹർത്താൽ.രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.
സിപിഐ സ്ഥാപിച്ച കൊടിമരം നേരത്തെ കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്ന് പിഴുതുമാറ്റിയിരുന്നു. എന്നാൽ പിന്നീട് സിപിഐ പ്രവർത്തകർ ചേർന്ന് കോൺഗ്രസ് ഓഫീസിന് മുമ്പിൽ വീണ്ടും കൊടി നാട്ടി. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ റവന്യൂ അധികൃതരെ സമീപിച്ചു. ഉദ്യോഗസ്ഥർ എത്താൻ വൈകിയതോടെ ഇരു പാർട്ടികളും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് ആർഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം മാറ്റാൻ സിപിഐയോട് ആവശ്യപ്പെട്ടെങ്കിലും മാറ്റില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു.
പിന്നാലെ കോൺഗ്രസ് പ്രവർത്തകർ കൊടി മാറ്റാൻ ശ്രമിച്ചു. തുടർന്നാണ് ഇരു പാർട്ടിക്കാരും തമ്മിൽ വടിയും മറ്റും ഉപയോഗിച്ച് ഏറ്റുമുട്ടിയത്. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ വന്ന പോലീസിന് നേരേയും കല്ലേറുണ്ടായി.
Comments