ന്യൂഡൽഹി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന പ്രതിശ്രുത വരനെ കൈയ്യോടെ പിടികൂടി വനിതാ എസ്ഐ. അസം പോലീസിലെ വനിതാ എസ്ഐ ജുൻമോനി റബ്ബയാണ് പ്രതിശ്രുത വരന്റെ കൈയ്യിൽ വിലങ്ങണിയിച്ചത്. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷനിലെ (ഒ.എൻ.ജി.സി) പബ്ലിക് റിലേഷൻ ഓഫിസർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് റാണ പെഗാഗ് നഗോൺ എന്നയാൾ എസ്ഐയെ വിവാഹം ആലോചിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്ന ഇവരുടെ വിവാഹ നിശ്ചയം. വരുന്ന നവംബറിൽ വിവാഹം നടത്താനാണ് കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെ താൻ വിവാഹം കഴിക്കാൻ പോകുന്നയാൾ ഒരു തട്ടിപ്പുകാരനാണെന്ന് ജുൻമോനിക്ക് മനസിലായി. ഒ.എൻ.ജി.സിയിൽ ജോലി തരപ്പെടുത്തിതരാമെന്ന് വാഗ്ദാനം നൽകി ഇയാൾ നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തി.
ജോലി വാഗ്ദാനം ചെയ്ത റാണ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാൾ തട്ടിപ്പുകാരനാണെന്ന് എസ്ഐയെ മൂന്ന് പേർ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. യാഥാർത്ഥ്യം പുറത്ത് കൊണ്ടുവരാൻ സഹായിച്ച മൂന്ന് പേർക്ക് നന്ദി അറിയിക്കുന്നതായി ജുൻമോനി വ്യക്തമാക്കി.
Comments